Asianet News MalayalamAsianet News Malayalam

'എല്ലാം ശരിയാകുന്നുണ്ട്', 2016 ലെ കുറിപ്പ് പിണറായിയെ ഓർമ്മിപ്പിച്ച് സതീശൻ; 'രാജേഷിനൊപ്പം റിയാസും സംശയ നിഴലിൽ'

ബാർ കോഴ ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു

vd satheesan demands judicial probe in bar bribery allegations 2024
Author
First Published May 25, 2024, 8:19 PM IST

തിരുവനന്തപുരം: എൽ ഡി എഫ് സർക്കാരിനെതിരായ ബാർ കോഴ ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. 2016 ലെ പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റിലെ വാക്കുകൾ ഓ‍ർമ്മപ്പെടുത്തിയാണ് സതീശന്‍റെ വിമർശനം. അന്ന് ഉമ്മൻ ചാണ്ടി സർക്കാരിനെ വിമർശിച്ച പിണറായി ഘട്ടം ഘട്ടമായി മദ്യ നിരോധനം നടപ്പാക്കുമെന്ന് പറഞ്ഞതടക്കം ചൂണ്ടികാട്ടിയ സതീശൻ, ഇപ്പോൾ എല്ലാം ശരിയാകുന്നുണ്ടെന്നും പരിഹസിച്ചു. എൽ ഡി എഫ് സർക്കാരിനെതിരെ ഉയർന്ന ബാർ കോഴ ആരോപണത്തിൽ എക്സൈസ് മന്ത്രി എം ബി രാജേഷ് മാത്രമല്ല ടൂറിസം മന്ത്രി മുഹമ്മദ് റിയാസും സംശയനിഴലിലാണെന്നും പറഞ്ഞ പ്രതിപക്ഷ നേതാവ്, വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.

ബാർ കോഴ: 'റിയാസിന് പങ്കുണ്ട്, എംബി രാജേഷ് പരാതി നൽകിയത് റിയാസിനെ രക്ഷിക്കാൻ'; ജുഡീഷ്യൽ അന്വേഷണം വേണം: യു‍ഡിഎഫ്

പ്രതിപക്ഷ നേതാവിന്‍റെ കുറിപ്പ്

2016 ൽ പിണറായി വിജയന്‍ ഫേസ്ബുക്കില്‍ പറഞ്ഞ കാര്യങ്ങളുടെ പ്രസക്ത ഭാഗങ്ങൾ  മുഖ്യമന്ത്രിയെ ഒന്നുകൂടി ഓർമ്മിപ്പിക്കുന്നു .
----------------------

"കൂടുതല്‍  ഹോട്ടലുകള്‍ക്ക്  ബാര്‍ ലൈസന്‍സ് നല്‍കിയ തീരുമാനം മദ്യ നിരോധനം സാധ്യമാക്കാനുള്ളതാണോ എന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം.

ഇങ്ങനെ കൂടുതല്‍ കൂടുതല്‍ മദ്യ ശാലകള്‍ അനുവദിച്ചു കൊണ്ടാണോ 'ഘട്ടം ഘട്ടമായി ' മദ്യ നിരോധനം നടപ്പാക്കുന്നത്?

യു ഡി എഫിന്റെ മദ്യ നയം തട്ടിപ്പാണ്. അത് വോട്ടു നേടാനുള്ള വിലകുറഞ്ഞ തന്ത്രം മാത്രമാണ്. ബാര്‍ കോഴയില്‍ കുടുങ്ങി ഒരു മന്ത്രിക്കു രാജിവെക്കേണ്ടി വന്ന കാപട്യമാണ്, മദ്യ നയം എന്ന പേരില്‍ യു ഡി എഫ് അവതരിപ്പിക്കുന്നത്. മദ്യം എന്ന വിപത്തിനെ ചെറുക്കാനും ജനങ്ങളെ മദ്യത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കാനും ഉള്ള നിശ്ചയ ദാര്‍ഡ്യം ഇടതുപക്ഷത്തിനാണ് ഉള്ളത്. "
............

ഇപ്പോൾ എല്ലാം ശരിയാകുന്നുണ്ട്. ബാർ കോഴയിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് ആവശ്യപ്പെടുന്നു. എക്സൈസ് മന്ത്രി എം.ബി രാജേഷ് മാത്രമല്ല ടൂറിസം മന്ത്രി മുഹമ്മദ് റിയാസും സംശയനിഴലിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios