മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎം പാർട്ടി വിട്ട ജി സുധാകരനെതിരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയിലും അദ്ദേഹം പ്രതികരിച്ചു.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പരസ്പര വിരുദ്ധമായ കാര്യം പറഞ്ഞ് കണ്ടം വഴി ഓടുന്നയാളാണ് മുഖ്യനെന്നും അങ്ങനെയുള്ള അദ്ദേഹത്തോട് എങ്ങനെ ഫേസ്ബുക്ക് വഴി സംവാദം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സിപിഎം പാർട്ടി വിട്ട ജി സുധാകരനെതിരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയിലും അദ്ദേഹം പ്രതികരിച്ചു. ജി സുധാകരനെതിരെ വളരെ വില കുറഞ്ഞ പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് വി ഡി സതീശൻ പറഞ്ഞു. സിപിഎമ്മിൽ നിന്ന് വന്നാൽ കോൺഗ്രസ് പിന്തുണ കൊടുക്കാൻ പാടില്ല. എന്നാൽ മറിച്ച് ആകാം. ലീഗ് വീട്ട ജലീൽ ഇടതു സ്ഥാനാർഥി ആയില്ലേ എന്ന് ചോദിച്ച അദ്ദേഹം എന്തൊരു ഇരട്ട താപ്പ് ആണിതെന്നും പ്രതികരിച്ചു.
പരസ്പര വിരുദ്ധമായ കാര്യങ്ങൾ മാത്രം സംസാരിക്കുന്നയാളാണ് മുഖ്യമന്ത്രി. അദ്ദേഹത്തോട് എങ്ങനെയാണ് ഫേസ്ബുക്ക് വഴി സംവാദം നടത്തുന്നത്? പരസ്പര വിരുദ്ധമായ കാര്യം പറഞ്ഞ് കണ്ടം വഴി ഓടുന്നയാളാണ് മുഖ്യൻ. ജനസംഘം വർഗീയ പാർട്ടി അല്ലെന്ന് പറഞ പാർട്ടി ആണ് സിപിഎം. ദേശാഭിമാനി അക്കാര്യം എഡിറ്റ് എഴുതിയിരുന്നുവെന്നും മുഖ്യമന്ത്രിക്ക് കാപട്യമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നേരിട്ട് സംവാദം നടത്തുമ്പോൾ മറുപടികൾ അപ്പോൾ തന്നെ പറയേണ്ടിവരും. സംവാദത്തിൽ പിറ്റേന്ന് മറുപടി പറയാൻ ആകില്ലല്ലോ? അതാണ് പിണറായി സംവാദത്തിന് വരാത്തതെന്നും വി ഡി സതീശൻ പരിഹസിച്ചു. വികസനം, ശബരിമല സ്വർണക്കൊള്ള, ഡീൽ തുടങ്ങി എന്ത് വിഷയവും ചർച്ച ചെയ്യാം. മുഖ്യമന്ത്രി തയ്യാറാണോ? പറഞ്ഞ കാര്യം പെട്ടന്ന് മറന്നു പോകുന്നയാളാണ് മുഖ്യനെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. അൽഫോൺസ് കണ്ണന്താനത്തെ ഉദാഹരിച്ചുകൊണ്ടായിരുന്നു പരിഹാസം.
