'വിഴിഞ്ഞം സമരക്കാര്‍ തീവ്രവാദികളോ? ദേശാഭിമാനിയിലെ ചിത്രത്തിലൊരാള്‍ മന്ത്രി ആന്‍റണി രാജുവിന്‍റെ സഹോദരന്‍'
മന്ത്രിയുടെ സഹോദരൻ തീവ്രവാദി ആണോ എന്ന് മന്ത്രി തന്നെ പറയട്ടെ.തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൽ.ഡി. എഫിന് വേണ്ടി പ്രവർത്തിച്ച വൈദികനെ വരെ തീവ്രവാദിയാക്കി.സർക്കാരും സിപിഎമ്മും പ്രചരിപ്പിക്കുന്നത് കള്ളത്തരങ്ങളെന്നും പ്രതിപക്ഷനേതാവ് വിഡി സതീശന്‍.
കൊല്ലം:വിഴിഞ്ഞം സമരക്കാരെ തീവ്രവാദികളായി ചിത്രീകരിക്കാൻ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.ദേശാഭിമാനി പുറത്തു വിട്ട 9 പേരുടെ ചിത്രത്തിൽ ഒന്നു മന്ത്രി ആന്‍റണി രാജുവിന്‍റെ സഹോദരനാണ്.മന്ത്രിയുടെ സഹോദരൻ തീവ്രവാദി ആണോ എന്ന് മന്ത്രി തന്നെ പറയട്ടെ.തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൽഡിഎഫിന് വേണ്ടി പ്രവർത്തിച്ച വൈദികനെ വരെ തീവ്രവാദിയാക്കി.മുഖ്യമന്ത്രി എന്തുകൊണ്ട് സമരസമിതിയുമായി സംസാരിക്കുന്നില്ല.മുഖ്യമന്ത്രി വിചാരിച്ചാൽ ഒരു മണിക്കൂർ കൊണ്ട് സമരം തീരും.സർക്കാർ സമരക്കാരെ മനപ്പൂർവം പ്രകോപിപ്പിച്ചു.അവിടെ നടന്ന അക്രമ സംഭവങ്ങളെ ന്യായീകരിക്കുന്നില്ല.അവിടെ നടക്കുന്നത് കലാപമാണ്, തീവ്രവാദമാണ് എന്ന് വരുത്തി തീർക്കാൻ സർക്കാർ ശ്രമിക്കുന്നു.സർക്കാരും സിപിഐഎമ്മും പ്രചരിപ്പിക്കുന്നത് കള്ളത്തരങ്ങളാണ്.വികസനത്തിൻ്റെ ഇരകളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്.മന്ത്രിമാർ ഉത്തരവാദിത്വതോടെ സംസാരിക്കണം. മന്ത്രിക്കെതിരായ വൈദികന്‍റെ പ്രസ്താവനയും തെറ്റെന്ന് അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാദർ തിയോഡഷ്യസിന്‍റേത് വർഗീയ പരാമർശമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വിഴിഞ്ഞം വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. ബോധപൂർവം പറഞ്ഞ പരാമർശമാണതെന്നും സംഘപരിവാറിന്‍റെ താത്പര്യത്തിനനുസരിച്ച് നിലപാട് സ്വീകരിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. പറയേണ്ടത് മുഴുവൻ പറഞ്ഞിട്ട് മാപ്പ് പറയുന്നതിൽ എന്ത് അർത്ഥമെന്നും അദ്ദേഹം ചോദിച്ചു. യു ഡി എഫ് നേതൃത്വത്തിലെ ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല. മാപ്പ് പറഞ്ഞതുകൊണ്ട് പരിഹരിക്കേണ്ട വിഷയമല്ല. മുസ്ലിം സമം തീവ്രവാദം എന്ന ആശയ പ്രചരണം എറ്റുപിടിക്കാനാണ് വിഷം തുപ്പിയതെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
വിഴിഞ്ഞം സമരത്തിൽ ലത്തീൻ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോക്കെതിരെ കൂടുതൽ കേസുകളെടുത്തു.തുറമുഖ കവാടം ഉപരോധിച്ചതിനാണ് കേസെടുത്തത് . ഇതോടെ ആര്‍ച്ച് ബിഷപ്പിനെതിരെ ആകെ അഞ്ച് കേസായി.മന്ത്രിക്കെതിരെ തീവ്രവാദ പരാമര്‍ശം നടത്തിയ വൈദികൻ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ജാമ്യമില്ലാ കുറ്റമാണ് പൊലീസ് ചുമത്തിയിട്ടുള്ളത്,. വൈദികൻ ശ്രമിച്ചത് വര്‍ഗ്ഗീയ ധ്രൂവീകരണത്തിനും കലാപത്തിനും ആണെന്നും. മന്ത്രിക്കെതിരായ പരാമര്‍ശം ചേരിതിരിവ് ലക്ഷ്യമിട്ടാണെന്നും അടക്കം ഗുരുതര പരാമര്‍ശങ്ങൾ എഫ്ഐആറിലുമുണ്ട് . കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘര്‍ഷത്തില്‍ കണ്ടാലറിയുന്ന 3000 പേര്‍ക്കെതിരെ കേസുണ്ട്. അറസ്റ്റ് ചെയ്യേണ്ടവരുടെ പട്ടിക പൊലീസ് തയ്യാറാക്കുന്നുണ്ടെങ്കിലും നടപടകളിലേക്ക് എപ്പോൾ കടക്കുമെന്നതിൽ അന്തിമ തീരുമാനം ആയിട്ടില്ല. വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തേക്ക് മാര്‍ച്ച് നടത്തിയ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്