ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പങ്കെടുത്ത പരിപാടിയിൽ കേരളത്തിലെ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് വലിയ വിവാദമായി. വിസിമാർ മാപ്പ് പറയണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആവശ്യത്തിന്, ആദ്യം മാപ്പ് പറയേണ്ടത് മുഖ്യമന്ത്രിയാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ പരിഹാസരൂപേണ മറുപടി നൽകി.
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ കേരളത്തിലെ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ ഗൗരവതരമാണെന്ന് പറയുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ ഫേസ്ബുക്ക് കുറിപ്പിൽ കമന്റുമായി കെ സുരേന്ദ്രൻ. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത പ്രഭാഷണ സഭയിൽ വിസിമാര്‍ പങ്കെടുത്തതിനെ കുറിച്ചായിരുന്നു വിഡി സതീശൻ വിമര്‍ശന കുറിപ്പ് പങ്കുവച്ചത്. വിസിമാർക്ക് സംഭവിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും ഇത് കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസലർമാരുടെ അന്തസ്സിനും നിരക്കാത്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തീവ്ര വർഗീയത പറയുന്ന ആർഎസ്എസ് നേതാവിന്റെ പരിപാടിയിൽ പങ്കെടുത്തതിലൂടെ പൊതുസമൂഹത്തിന് വിസി പദവിയോടുള്ള ആദരവാണ് ഇവർ കളഞ്ഞുകുളിച്ചതെന്നും വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ വച്ചുപൊറുപ്പിക്കില്ലെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി, പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു.
ഈ പോസ്റ്റ് വ്നനതിന് പിന്നാലെയാണ്, വിസിമാർ മാപ്പ് പറയണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഈ ഫേസ്ബുക്ക് കുറിപ്പിന് താഴെയായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ പരിഹാസവുമായി നേരിട്ടെത്തിയത്. "RSS പരിപാടിയിൽ പങ്കെടുത്തവരൊക്കെ മാപ്പു പറയുകയാണെങ്കിൽ ആദ്യം അങ്ങു തന്നെ മാപ്പു പറഞ്ഞു തുടങ്ങുന്നതായിരിക്കും നല്ലത്," എന്നായിരുന്നു കെ. സുരേന്ദ്രൻ മുഖ്യമന്ത്രിയുടെ പോസ്റ്റിൽ കുറിച്ച മറുപടി കമന്റ്.
'സംഘപരിവാറിന്റെ നൂറു വർഷങ്ങൾ' എന്ന തലക്കെട്ടിൽ ഉദയ കൺവെൻഷൻ സെന്ററിൽ വെച്ചാണ് ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പരിപാടി സംഘടിപ്പിച്ചത്. മാധ്യമങ്ങൾക്ക് പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തിയും കനത്ത സുരക്ഷയിലുമാണ് ഈ ചടങ്ങ് നടത്തിയത്. കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ, എം ജി സർവകലാശാല വിസി ഡി മാവൂത്ത്, മലയാളം സർവകലാശാല വിസി സി ആർ പ്രസാദ് എന്നിവരാണ് ഈ ആർഎസ്എസ് ചടങ്ങിൽ ഒന്നിച്ച് പങ്കെടുത്തത്. സംസ്ഥാനത്തെ പ്രമുഖ സർവകലാശാലാ തലവന്മാർ കൂട്ടത്തോടെ ആർഎസ്എസ് വേദിയിലെത്തിയത് ഇതിനകം തന്നെ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ വിവാദത്തിന് കാരണമായിട്ടുണ്ട്.


