'ഒരുമിച്ച് മുന്നോട്ട് പോകും': ചെന്നിത്തലയെ വീട്ടിലെത്തി കണ്ട് വിഡി സതീശൻ
പ്രതിപക്ഷമെന്ന നിലയിൽ ഒരുമിച്ച് മുന്നോട്ടു പോകുമെന്നും ഒന്നിച്ചു പോകേണ്ട സന്ദർഭമാണിതെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുനേതാക്കളും മാധ്യമങ്ങളോട് പ്രതികരിച്ചു.
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വിഡി സതീശൻ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നി്ത്തലയുമായി കൂടിക്കാഴ്ച നടത്തി. നിയമസഭാ സമ്മളനം ചേരും മുമ്പായി വഴുതക്കാട്ടെ ചെന്നിത്തലയുടെ വീട്ടിലെത്തിയാണ് വിഡി സതീശൻ അദ്ദേഹത്തെ കണ്ടത്. ചെന്നിത്തല ഒഴികെയുള്ള മുതിർന്ന നേതാക്കളെ ഇന്നലെ സതീശൻ കണ്ടിരുന്നു. ഹരിപ്പാടായിരുന്ന ചെന്നിത്തല രാത്രിയോടെയാണ് തലസ്ഥാനത്തെത്തിയത്.
പ്രതിപക്ഷമെന്ന നിലയിൽ ഒരുമിച്ച് മുന്നോട്ടു പോകുമെന്നും ഒന്നിച്ചു പോകേണ്ട സന്ദർഭമാണിതെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുനേതാക്കളും മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാവരേയും ഒന്നിച്ചു കൊണ്ടു പോകാൻ സതീശന് സാധിക്കുമെന്നും താൻ ഹരിപ്പാട് എംഎൽഎ എന്ന നിലയിൽ സഭയിൽ സജീവമായി ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.
ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്ത് തിരിച്ചെത്തിയ ഉമ്മൻ ചാണ്ടിയെ ജഗതിയിലെ അദ്ദേഹത്തിൻ്റെ വീട്ടിലെത്തി വിഡി സതീശൻ കണ്ടിരുന്നു. നിയമസഭാ സമ്മേളനത്തിന് ഇന്ന് രാവിലെ തുടക്കമാവുന്ന സാഹചര്യത്തിൽ രാവിലെ യുഡിഎഫിൻ്റെ കക്ഷിനേതാക്കൾ നിയമസഭയിലെ പ്രതിപക്ഷ നേതാവിൻ്റെ ഓഫീസിൽ കൂടിക്കാഴ്ച നടത്തുകയാണ്. പ്രതിപക്ഷ ഉപനേതാവിനെ ഈ യോഗം തീരുമാനിക്കും. ഇതോടൊപ്പം സ്പീക്കർ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥിയേയും തീരുമാനിക്കും.