കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കേരളത്തിന്റെ ആരോഗ്യ മേഖലയെയും ആരോഗ്യ മന്ത്രി എന്ന നിലയിൽ തന്നെയും ഏറ്റവുമധികം വ്യക്തിപരമായി ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തവരിൽ ഒരാളായ കെ മുരളീധരൻ സത്യം പറയാൻ നിർബന്ധിതനാകുന്നു എന്നുള്ളത് നല്ല കാര്യമാണെന്ന് വീണ ജോർജ്
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ സ്കിൻ ബാങ്കിന് ചർമ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികൾ അർപ്പിച്ച് മുൻ ആരോഗ്യ മന്ത്രി വീണ ജോർജ്. വേർപാടിന്റെ വേദനയിലും അതിന് സന്നദ്ധരായ കുടുംബത്തോട് മുൻ മന്ത്രി നന്ദിയും ആദരവും അറിയിച്ചു. സ്കിൻ ബാങ്കുമായും ബേൺസ് ഐസിയുവുമായും ബന്ധപ്പെട്ട് കോട്ടയം മെഡിക്കൽ കോളേജ് ടീമിന്റെ ആത്മാർത്ഥ പ്രവർത്തനങ്ങൾ വീണ ജോർജ് പരാമർശിച്ചു.
'കേരളത്തിന്റേയും കോട്ടയത്തിന്റേയും അവയവദാന രംഗത്ത് നാഴികക്കല്ലാവുകയാണ് ഈ ചരിത്ര നേട്ടം' എന്ന് സ്കിൻ ബാങ്കിനെ കുറിച്ച് ആരോഗ്യ മന്ത്രി കെ മുരളീധരൻ നടത്തിയ പരാമർശം വീണ ജോർജ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കേരളത്തിന്റെ ആരോഗ്യ മേഖലയെയും ആരോഗ്യ മന്ത്രി എന്ന നിലയിൽ തന്നെയും ഏറ്റവുമധികം വ്യക്തിപരമായി ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തവരിൽ ഒരാളായ കെ മുരളീധരൻ സത്യം പറയാൻ നിർബന്ധിതനാകുന്നു എന്നുള്ളത് നല്ല കാര്യമാണെന്ന് വീണ ജോർജ് പറയുന്നു.
എന്നാൽ ഈ പ്രസ്താവനയിൽ കെ മുരളീധരൻ ബോധപൂർവം ഒരു തെറ്റ് വരുത്തിയിട്ടുണ്ടെന്ന് വീണ ജോർജ് ചൂണ്ടിക്കാട്ടി. മേയ് മാസത്തിലാണ് കെ സോട്ടോയുടെ ലൈസൻസ് കിട്ടിയതെന്ന് പറയുന്നത് തെറ്റാണ്. ഫെബ്രുവരി മാസത്തിൽ തന്നെ കെ സോട്ടോയുടെ ലൈസൻസ് ലഭ്യമായിരുന്നു. കേരളത്തിൽ സ്കിൻ ബാങ്കുകൾ ഉണ്ടായിരുന്നില്ല. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത്, സ്കിൻ ബാങ്കിന്റെ ആവശ്യകത തിരിച്ചറിയുകയും സ്കിൻ ബാങ്ക് തുടങ്ങാൻ തീരുമാനിക്കുകയും ചെയ്തു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് കേരളത്തിലെ ആദ്യ സ്കിൻ ബാങ്ക് 6.75 കോടി രൂപ ചെലവഴിച്ച് സ്ഥാപിച്ചത്. രണ്ടാമതായി കോട്ടയം മെഡിക്കൽ കോളേജിലും സജ്ജമാക്കി. മുരളീധരൻ ഉൾപ്പെടെ ആക്രമിക്കുകയും ആക്ഷേപിക്കുകയും ചെയ്ത കഴിഞ്ഞ അഞ്ചു വർഷം നടപ്പിലാക്കിയ നൂതന സംവിധാനങ്ങളിൽ ഒന്ന് മാത്രമാണ് സ്കിൻ ബാങ്ക്. ആധുനിക ബേൺസ് ഐസിയുകൾ, മിൽക്ക് ബാങ്കുകൾ, റോബോട്ടിക് സർജറി തുടങ്ങി നൂതനങ്ങളായ ആയിരക്കണക്കിന് കാര്യങ്ങളും കെസിഡിസി, വൺഹെൽത്ത് സെന്റർ ഫോർ നിപ റിസർച്ച്, രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രം തുടങ്ങിയ ഒട്ടേറെ പുതിയ സ്ഥാപനങ്ങളും വളരെ കൃത്യമായ ആലോചനയോടെ ശാസ്ത്രീയമായി പിണറായി സർക്കാരിന്‍റെ കാലത്ത് ആരംഭിച്ചിട്ടുണ്ടെന്ന് വീണ ജോർജ് ചൂണ്ടിക്കാട്ടി.
