ബ്രഹ്മപുരത്ത് മാലിന്യ വണ്ടികൾ എത്തിയാൽ തടയുമെന്ന് വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് അധികൃതർ
നഗരസഭക്ക് എതിരെ ക്രിമിനൽ കേസ് എടുക്കണം. മാലിന്യ നിർമാർജനത്തിന് ശാശ്വത പരിഹാരം ഉണ്ടാകും എന്ന് പറഞ്ഞു പറ്റിക്കുകയാണെന്നും വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് അധികൃതർ
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ മാലിന്യം തള്ളാൻ അനുവദിക്കില്ലെന്ന് വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് അധികൃതർ. മാലിന്യ വണ്ടികൾ എത്തിയാൽ തടയുമെന്നും പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. നഗരസഭക്ക് എതിരെ ക്രിമിനൽ കേസ് എടുക്കണം. മാലിന്യ നിർമാർജനത്തിന് ശാശ്വത പരിഹാരം ഉണ്ടാകും എന്ന് പറഞ്ഞു പറ്റിക്കുകയാണ്. വിഷയം മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു അറിയിക്കും. പ്രശ്നത്തിൽ സംസ്ഥാന സർക്കാർ ഇടപെടണം എന്നും പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടു. ജനപ്രതിനിധികളുമായുള്ള ചർച്ചക്ക് ശേഷം കളക്ടർ മടങ്ങി.
തുടർച്ചയായി ഉണ്ടാകുന്ന തീപിടുത്തം തടയാൻ ശാശ്വത നടപടി വേണെന്നാവശ്യപ്പെട്ട് ബ്രഹ്മപുരം പ്ലാൻറിന് സമീപത്തുള്ള നാട്ടുകാർ മാലിന്യവുമായി എത്തുന്ന വാഹനങ്ങൾ തടഞ്ഞ് തിരിച്ചയക്കുകയാണ്. ഇതാണ് എറണാകുളം ജില്ലയിൽ മാലിന്യ നീക്കം തടസ്സപ്പെടാൻ കാരണം. ഇതോടെ നഗരത്തിലെ മാലിന്യ നീക്കം തടസ്സപ്പെട്ടിരിക്കുകയാണ്.
തുടർച്ചയായ തീപിടുത്തം ഒഴിവാക്കാൻ അഗ്നിശമന സേന നിർദ്ദേശിക്കുന്ന കാര്യങ്ങൾ ചെയ്യാൻ എഞ്ചിനീയറിംഗ് വിഭാഗത്തോട് കൊച്ചി കോർപ്പറേഷൻ നിർദ്ദേശിച്ചു. തീപിടുത്തത്തിന്‍റെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തിരിക്കുന്നത്. മാലിന്യ പ്ലാൻറിലെ ജീവനക്കാരിൽ നിന്നുൾപ്പെടുടെ അടുത്ത ദിവസം മൊഴിഎടുക്കും.