ടൈംടേബിള്‍ മറന്ന് വേണാട് എക്സ്പ്രസ്: യാത്രക്കാര്‍ക്ക് ദുരിതയാത്ര
തിരുവനന്തപുരത്ത് നിന്ന് ഷെർണുറിലേക്കുള്ള വേണാട് എക്സപ്രസ് രാവിലെ 5 മണിക്കാണ് സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നത്. കോട്ടയം വരെ ഏകദേശം സമയം കൃത്യമായിരിക്കും പിന്നീട് വൈകും.
തിരുവനന്തപുരം: റെയിൽവേ യാത്രക്കാർക്ക് ദുരിതമായി വേണാട് എക്സ്പ്രസ് എല്ലാ ദിവസം ഒരു മണിക്കൂറിലധികം വൈകിയോടുന്നു. രാത്രി ഒൻപതേ മുക്കാലിന് തിരുവനന്തപുരത്ത് എത്തേണ്ട വേണാട് ഇപ്പോൾ എത്തുന്നത് പതിനൊന്ന് മണിക്കാണ്. തീവണ്ടി സ്ഥിരമായി വൈകിയോടുന്ന സാഹചര്യത്തില്‍ ടൈംടേബിള്‍ പരിഷ്ക്കരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
തിരുവനന്തപുരത്ത് നിന്ന് ഷെർണുറിലേക്കുള്ള വേണാട് എക്സപ്രസ് രാവിലെ 5 മണിക്കാണ് സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നത്. കോട്ടയം വരെ ഏകദേശം സമയം കൃത്യമായിരിക്കും പിന്നീട് വൈകും. തിരികെ വരുമ്പോൾ എറണാകുളം മുതൽ വൈകാൻ തുടങ്ങും. വൈകിട്ട് ആറരക്ക് കോട്ടയത്ത് എത്തേണ്ട വണ്ടി മിക്കപ്പോഴും അര മണിക്കൂർ വൈകും.
തിരുവനന്തപുരത്ത് എത്തുമ്പോൾ ഒരു മണിക്കൂറോളം വൈകിയാവും വണ്ടിയോടുക. സ്ഥിരമായി മിനിമം ഒരു മണിക്കൂര്‍ വൈകിയോടുന്ന വേണാട എക്സ്പ്രസ് ഇപ്പോള്‍ ചില ദിവസങ്ങളില്‍ രണ്ടും മൂന്നും മണിക്കൂര്‍ വരെ വൈകിയോടുന്നതായും സ്ഥിരം യാത്രക്കാര്‍ പരാതിപ്പെടുന്നു. ഇക്കാര്യം പലപ്പോഴായി റെയിൽവേയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. വേണാടിനെ സ്ഥിരമായി ആശ്രയിക്കുന്ന വനിതകളാണ് ഇതുമൂലം കൂടുതലായി കഷ്ടപ്പെടുന്നത്.