വിയ്യൂർ ജയിലിലുള്ള സനൽ സിംഗിനെയാണ് ജയിലധികൃതർ കോടതിയില്‍ ഹാജരാക്കാതിരുന്നത്. സുരക്ഷയ്ക്ക് പൊലീസുകാരില്ലെന്നായിരുന്നു ജയിലധികൃതരുടെ വിശദീകരണം.

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടകൊലപാതക കേസില്‍ രണ്ടാം പ്രതിയെ കോടതിയില്‍ ഹാജരാക്കാത്തതിനാൽ വിചാരണ ഇന്ന് തുടങ്ങാനായില്ല. വിയ്യൂർ ജയിലിലുള്ള സനൽ സിംഗിനെയാണ് ജയിലധികൃതർ കോടതിയില്‍ ഹാജരാക്കാതിരുന്നത്. സുരക്ഷയ്ക്ക് പൊലീസുകാരില്ലെന്നായിരുന്നു ജയിലധികൃതരുടെ വിശദീകരണം. നാളെ പ്രതിയെ ഹാജരാക്കണമെന്ന് കോടതി ജയില്‍ അധികൃതര്‍ക്ക് നിർദ്ദേശം നല്‍കി.

വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ഇന്ന് വിചാരണ തുടങ്ങാനിരുന്നത്. ഇരട്ടക്കൊല കേസിലെ പ്രതികളെ സാക്ഷികൾ ആക്രമിച്ചുവെന്ന കേസും കൊലക്കേസിനൊപ്പം വിചാരണ നടത്തും. 7 സാക്ഷികൾക്കെതിരെയാണ് കോടതി കേസെടുത്തത്. സാക്ഷികളുടെ ആക്രമണത്തില്‍ ഇരട്ടക്കൊല കേസിലെ പ്രതികൾക്ക് പരിക്കേറ്റിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന സാക്ഷികൾ ആക്രമിച്ചപ്പോൾ പ്രത്യാക്രമണത്തിൽ രണ്ട് പേർ മരിച്ചുവെന്നാണ് പ്രതികളുടെ പരാതി. പൊലീസ് തള്ളിയ പരാതിയിൽ കോടതി നേരിട്ട് കേസെടുക്കുകയായിരുന്നു. വെഞ്ഞാറമൂട്ടില്‍ 2020 ലെ തിരുവോണ ദിവസമാണ് ഇരട്ടക്കൊലപാതകം നടന്നത്. ബൈക്കിലെത്തിയ സംഘമാണ് ഹക്കിനേയും മിഥിലാജിനേയും വെട്ടിക്കൊന്നത്.