'പൂട്ടാൻ ഉദ്ദേശമില്ലെന്ന് പറഞ്ഞാ ഇല്ലെന്ന് തന്നെ'; ഹർത്താൽ ദിനത്തിലെ കടയടപ്പിക്കൽ ചെറുത്ത് ഉടമ; വീഡിയോ വൈറൽ
കട അടക്കണമെന്ന് പിഎഫ്ഐ പ്രവർത്തകർ ഭീഷണി മുഴക്കിയെങ്കിലും തനിക്ക് കുറച്ച് ജോലികൾ ചെയ്തു തീർക്കാനുണ്ടെന്നും കടയടക്കാനാകില്ലെന്നും ആഷാദ് മറുപടി നൽകി.
കണ്ണൂർ : പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിനത്തിൽ കടയടപ്പിക്കാൻ എത്തിയ ഹർത്താൽ അനുകൂലികളെ ധീരമായി ചെറുക്കുന്ന മൊബൈൽ ടെക്നീഷ്യന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. തളിപ്പറമ്പ് നാടുകാണി എളമ്പേരത്തെ സിസ്റ്റം കെയർ ഉടമ ആഷാദാണ് കടയടപ്പിക്കാനെത്തിയവരെ പ്രതിരോധിച്ചത്.
കട അടക്കണമെന്ന് പിഎഫ്ഐ പ്രവർത്തകർ ഭീഷണി മുഴക്കിയെങ്കിലും തനിക്ക് കുറച്ച് ജോലികൾ ചെയ്തു തീർക്കാനുണ്ടെന്നും കടയടക്കാനാകില്ലെന്നും ആഷാദ് മറുപടി നൽകി. ഇതോടെ പ്രവർത്തകർ ഭീഷണിയായി. പിന്നാലെ ആഷാദ് പൊലീസിനെ വിളിക്കാൻ തുടങ്ങിയതോടെ കടയിലെ മേശയിലുണ്ടായിരുന്ന സാധനങ്ങൾ വലിച്ചെറിഞ്ഞ് കടയടപ്പിക്കാൻ എത്തിയവർ മടങ്ങി. ആഷാദിന്റെ പരാതിയിൽ മേൽ അക്രമികൾക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കോഴിക്കോട് ഉത്തര്‍പ്രദേശ് സ്വദേശിനിയായ 16കാരി കൂട്ടബലാത്സംഗത്തിനിരയായി; പ്രതികള്‍ പിടിയില്‍
സ്വന്തം മൊബൈൽ ഫോണിലാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് ആഷാദ് വിശദീകരിച്ചു. പ്രതിഷേധക്കാർ വരുമെന്ന് ഉറപ്പുള്ളത് കൊണ്ട് മൊബൈൽ വീഡിയോ ഓൺ ചെയ്ത് വെച്ചിരുന്നുയ അത്യാവശ്യമായി തീർക്കാനുള്ള പണിയുണ്ടായിരുന്നതിനാലാണ് കട തുറന്നതെന്നും അദ്ദേഹം വിശദീകരിച്ചു. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ രണ്ട് പ്രതികളും പിടിയിലായി. പന്നിയൂർ സ്വദേശികളായ അൻസാർ, ജംഷീർ എന്നിവരെയാണ് തളിപറമ്പ് പൊലീസ് അറസ്റ്റു ചെയ്തത്.
കടയടപ്പിക്കാനെത്തിയ ഹർത്താൽ അനുകൂലിയെ പ്രതിരോധിക്കുന്ന പയ്യന്നൂരിലെ നാട്ടുകാരുടെ വീഡിയോ ഇന്നലെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. രാമന്തളി, തൃക്കരിപ്പൂര്‍ ഭാഗങ്ങളില്‍ നിന്ന് എത്തിയ പിഎഫ്ഐ പ്രവര്‍ത്തകരാണ് പയ്യന്നൂര്‍ സെന്‍റര്‍ ബസാറില്‍ തുറന്ന ചില കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചത്. ആദ്യം സ്ഥലത്ത് എത്തിയ ഇവര്‍ കടക്കാരോട് കട അടച്ചിടാന്‍ പറഞ്ഞെങ്കിലും കടക്കാര്‍ വിസമ്മതിച്ചതോടെ ബലപ്രയോഗത്തിന് ശ്രമിച്ചു. ഇതോടെയാണ് ഇവിടെ ഉണ്ടായിരുന്ന നാട്ടുകാരും, ഓട്ടോക്കാരും ചേർന്ന് ഇവരെ എതിര്‍ത്ത് രംഗത്ത് വന്നത്. തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ വളഞ്ഞിട്ട് കൈകാര്യം ചെയ്യുകയായിരുന്നു. ഇതോടെ സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ പയ്യന്നൂര്‍ പൊലീസ് നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തു.