പാലാരിവട്ടം മേല്‍പ്പാലം: കരാര്‍ കമ്പനിയില്‍ വിജിലന്‍സ് റെയ്ഡ്, രേഖകൾ പിടിച്ചെടുത്തു
റെയ്ഡിൽ നിർമ്മാണ കരാറുമായി ബന്ധപ്പെട്ട രേഖകൾ കമ്പനിയുടെ കമ്പ്യുട്ടറിൽ നിന്നും വിജിലൻസ് സംഘം പിടിച്ചെടുത്തതാണ് സൂചന.
കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിയെ കുറിച്ച് അന്വേഷിക്കുന്ന വിജിലൻസ് സംഘം കരാർ കമ്പനിയായ ആർഡിഎസിൻറെ കൊച്ചി ഓഫീസിൽ റെയ്ഡ് നടത്തി. കമ്പനിയുടമ സുമിത്ത് ഗോയലിന്റെ കാക്കനാട് പടമുകളിലുള്ള ഫ്ലാറ്റിലും പരിശോധന ഉണ്ടായിരുന്നു.
റെയ്‍ഡിൽ നിർമ്മാണ കരാറുമായി ബന്ധപ്പെട്ട രേഖകൾ കമ്പനിയുടെ കമ്പ്യുട്ടറിൽ നിന്നും വിജിലൻസ് സംഘം പിടിച്ചെടുത്തെന്നാണ് സൂചന. മേൽപ്പാലം നിർമ്മാണത്തിൽ കരാർ കമ്പനിയും ഉദ്യോഗസ്ഥരും ഒത്തുകളിച്ച് കോടികളുടെ ലാഭം ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് വിജിലൻസിന്‍റെ കണ്ടെത്തൽ.
പാലം രൂപകൽപ്പന മാറ്റിയതിലൂടെ കമ്പനിക്ക് വൻലാഭം ഉണ്ടായെന്നും എഫ്ഐആറിൽ വിജിലൻസ് വ്യക്തമാക്കിയിട്ടുണ്ട്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ, കിറ്റ്കോ തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയും വരും ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും.