ജഡ്ജി അവധിയില്‍; അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ എം ഷാജിക്കെതിരായ ഹർജി പരിഗണിക്കുന്നത് മാറ്റി
ജഡ്ജി അവധിയായതിനാലാണ് കേസ് മാറ്റിയത്. അതേ സമയം ഇന്നലെ നടത്തിയ പരിശോധനയിൽ നിന്ന് ലഭിച്ച രേഖകളുടേയും വിവരങ്ങളുടേയും റിപ്പോർട്ട് അന്വേഷണ സംഘം ഉച്ചക്ക് ശേഷം കോടതിയിൽ സമർപ്പിച്ചേക്കും.
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കെഎം ഷാജിക്കെതിരായ കേസ് പരിഗണിക്കുന്നത് വിജിലൻസ് കോടതി ഈ മാസം 23ലേക്ക് മാറ്റി. ജഡ്ജി അവധിയായതിനാലാണ് കേസ് മാറ്റിയത്. അതേ സമയം ഇന്നലെ കോഴിക്കോട്ടെയും കണ്ണൂരിലേയും വീടുകളിൽ നടത്തിയ പരിശോധനയിൽ നിന്ന് ലഭിച്ച രേഖകളുടേയും വിവരങ്ങളുടേയും റിപ്പോർട്ട് അന്വേഷണ സംഘം ഉച്ചക്ക് ശേഷം കോടതിയിൽ സമർപ്പിച്ചേക്കും.
വിജിലൻസ് പരിശോധനയിൽ കണ്ണൂരെ വീട്ടിൽ നിന്നും 50 ലക്ഷം രൂപയും കോഴിക്കോടെ വീട്ടിൽ നിന്നും വിദേശ കറൻസികളും കണ്ടെത്തിയിരുന്നു. പണത്തിന് രേഖകളുണ്ടെന്നും അത് കോടതിയിൽ ഹാജരാക്കുമെന്നും കുട്ടികളുടെ ശേഖരമാണ് വിദേശ കറൻസിയെന്നുമാണ് ഷാജിയുടെ വിശദീകരണം. മഹസറിൽ രേഖപ്പെടുത്തിയ ശേഷം വിദേശ കറൻസി വീട്ടിൽ തിരിച്ചു വച്ചു.
ഇതോടൊപ്പം ഇതേ വീട്ടിൽ നിന്നും തന്നെ 72 രേഖകളും കണ്ടെത്തിയിട്ടുണ്ട്. എംഎൽഎ ആയതിന് ശേഷം 28 തവണയാണ് ഷാജി വിദേശ യാത്ര നടത്തിയത്. ഇതിന്റെ രേഖകളും കണ്ടെടുത്തിട്ടുണ്ട്. കോഴിക്കോട്ടെ വീട്ടിൽ നിന്നും 39,000 രൂപയും
50 പവൻ സ്വർണവും കണ്ടെടുത്തിട്ടുണ്ട്.
വിജിലൻസ് റെയ്ഡിന് പിന്നിൽ പിണറായി വിജയന്റെ ശത്രുതയാണെന്നാണ് ഷാജിയുടെ പ്രതികരണം. കണ്ണൂരിലെ വീട്ടിൽ നടത്തിയ വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയ പണത്തിന്റെ രേഖകൾ കയ്യിലുണ്ടെന്നും കോടതി ആവശ്യപ്പെട്ടാൽ ഹാജരാക്കുമെന്നുമായിരുന്നു എംഎൽഎയുടെ പ്രതികരണം. രാവിലെ 7 മണിക്ക് തുടങ്ങിയ വിജിലൻസ് റെയ്ഡ് 16 മണിക്കൂർ പിന്നിട്ട് രാത്രി 11 മണിക്കാണ് അവസാനിച്ചത്. ഒരേ സമയമായിരുന്നു ഷാജിയുടെകണ്ണൂർ ചാലാട്ടെ വീട്ടിലും കോഴിക്കോട് മാലൂർ കുന്നിലെ വീട്ടിലും വിജിലൻസ് സംഘം പരിശോധന നടത്തിയത്.