Asianet News MalayalamAsianet News Malayalam

'കഴമ്പില്ലെന്ന് കണ്ട് തള്ളികളയാനുള്ളതല്ല ബ്രുവറി കേസ്', വിജിലൻസ് കോടതി

രമേശ് ചെന്നിത്തലയുടെ സ്വകാര്യ അന്യായത്തിലാണ് സർക്കാരിന് തിരിച്ചടിയായുള്ള വിജിലൻസ് കോടതി ഉത്തരവ്.

Vigilance Court says brewery case is not to be dismissed as baseless
Author
Trivandrum, First Published Jun 30, 2022, 5:19 PM IST

തിരുവനന്തപുരം: കഴമ്പിലെന്ന് കണ്ട് തള്ളി കളയാനുള്ളതല്ല ബ്രുവറി കേസെന്ന് വിജിലൻസ് കോടതി. ബ്രുവറി കേസിൽ സർക്കാരിന്‍റെ തടസ്സഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് വിജിലന്‍സ് കോടതിയുടെ നിരീക്ഷണം. രമേശ് ചെന്നിത്തല ആവശ്യപ്പെടുന്ന സർക്കാർ ഫയലുകൾ വിളിച്ച് വരുത്തേണ്ടവയെന്നും കോടതി വ്യക്തമാക്കി. രമേശ് ചെന്നിത്തലയുടെ സ്വകാര്യ അന്യായത്തിലാണ് സർക്കാരിന് തിരിച്ചടിയായുള്ള വിജിലൻസ് കോടതി ഉത്തരവ്.

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കി സമർപ്പിച്ച അഴിമതി 
ആരോപണത്തിലെ അന്വേഷണം തടസ്സപ്പെടുത്താനുള്ള സർക്കാർ നീക്കത്തിനാണ് തിരിച്ചടി. സർക്കാരിന്‍റെ തടസ്സ ഹർജി തള്ളിയതോടെ ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് ബ്രുവറികൾക്കും ഡിസ്റ്റിലറികൾക്കും അനുമതി നൽകിയതിൽ കോടതി മേൽ നോട്ടത്തിൽ അന്വേഷണം തുടരും. ഉത്തരവ് റദ്ദാക്കിയതിനാൽ അഴിമതി ആരോപണം നിലനിൽക്കില്ലെന്ന് വാദമാണ് സർക്കാർ കോടതിയിൽ ഉയർത്തിയത്. വിജിലൻസ് അന്വേഷണ ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയും പ്രോസിക്യൂഷൻ അനുമതി തേടി ചെന്നിത്തല നൽകിയ ഹർജി ഗവർണ്ണറും തള്ളിയതും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഈ വാദങ്ങൾ അംഗീകരിക്കാതെയാണ്  കോടതി മേൽ നോട്ടത്തിലുള്ള അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന നിലപാട് വിജിലൻസ്  കോടതി സ്വീകരിച്ചത്. 

സർക്കാരിന്‍റെ തടസ്സ ഹ‍ർജി തള്ളിയ വിജിലൻസ് കോടതി  കേസുമായി ബന്ധപ്പെട്ട രേഖകൾ ഹർജിക്കാരനായ ചെന്നിത്തലയക്ക് കൈമാറണമെന്നും  ഉത്തരവിട്ടു. എക്സൈസ് മന്ത്രിയായയിരുന്ന ടി പി രാമകൃഷ്ണൻ, എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ് തുടങ്ങിയവരെ പ്രതിയാക്കിയുള്ള കേസിൽ അന്നത്തെ മന്ത്രിമാരായ ഇ പി ജയരരാജൻ, വി എസ് സുനിൽ കുമാർ എന്നിവരെ വിസ്തരിക്കും.  ഈ മാസം 17ന് വിസ്താര നടപടികൾ തുടരുമെന്നും കോടതി വ്യക്തമാക്കി. ബ്രൂവറി സ്ഥാപിക്കാൻ കമ്പനിക്ക് കിൻഫ്രയിൽ സ്ഥലം അനുവദിച്ചെന്ന പരാതിയുടെ പേരിലാണ്  മുൻവ്യവസായ മന്ത്രിയെ വിസ്തരിക്കുന്നത്. ബ്രൂവറി അനുമതി വേണ്ടത്ര ചർച്ച ചെയ്യാതെയാണെന്ന പ്രതികരണത്തിന്‍റെ പേരിലാണ് വി എസ് സുനിൽകുമാറിനെ വിസ്‍തരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios