പാലാരിവട്ടം: മുന്‍കൂര്‍ പണം അനുവദിച്ചത് സൂരജിന്‍റെ ശുപാര്‍ശയിലെന്ന് വിജിലന്‍സ്, മന്ത്രിയുടെ പങ്ക് അന്വേഷിക്കുന്നു
സൂരജിനെതിരായ കുരുക്ക് മുറുക്കി വിജിലന്‍സ്. പാലം നിര്‍മ്മാണത്തിനുള്ള തുക ആര്‍ഡിഎസ് പ്രോജക്ട്സിന് മുന്‍കൂര്‍ നല്‍കാന്‍ ഉത്തരവിട്ടത് അന്ന് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞാണെന്ന സൂരജിന്‍റെ വാദം വിജിലന്‍സ് തള്ളുകയായിരുന്നു.
കൊച്ചി: പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് നടത്തിയ വാദം തള്ളി വിജിലന്‍സ്. ആര്‍ഡിഎസ് പ്രോജക്ട്സിന് പലിശരഹിത മുന്‍കൂര്‍ പണം നല്‍കാന്‍ മന്ത്രി ഉത്തരവിട്ടെന്ന സൂരജിന്‍റെ വാദം തെറ്റെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലുള്ളത്. സൂരജിന്‍റെ ശുപാര്‍ശയിലാണ് മന്ത്രി മുന്‍കൂര്‍ പണം അനുവദിച്ചത്.
മന്ത്രിയുടെ നോട്ടിൽ പലിശ ഈടാക്കാനോ ഈടാക്കാതിരിക്കാനോ നിര്‍ദ്ദേശമില്ല. ഇതില്‍ വ്യക്തത വരുത്താതെ സൂരജ് ഏഴ് ശതമാനം പലിശ നിശ്ചയിച്ച് മുന്‍കൂര്‍ പണം അനുവദിച്ചെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. മന്ത്രിയുടെ പങ്കിനെക്കുറിച്ചും പരിശോധന നടക്കുകയാണെന്നും വിജിലന്‍സ് അറിയിച്ചു.
പാലം നിര്‍മ്മാണത്തിനുള്ള തുക ആര്‍ഡിഎസ് പ്രോജക്ട്സിന് മുന്‍കൂര്‍ നല്‍കാന്‍ ഉത്തരവിട്ടത് അന്ന് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞാണെന്ന സൂരജിന്‍റെ മൊഴിക്ക് പിന്നാലെ വീണ്ടും സൂരജിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് അനുമതി തേടുകയായിരുന്നു. നാളെ രാവിലെ പത്തുമണി മുതല്‍ ഒരുമണി വരെ സൂരജിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്‍റ് കോർപ്പറേഷൻ കേരളയുടെ എംഡിയായിരുന്ന മുഹമ്മദ് ഹനീഷാണ് തുക അനുവദിക്കാൻ ശുപാർശ ചെയ്തതെന്നും സൂരജ് പറഞ്ഞിരുന്നു.
കരാറിന് വിരുദ്ധമായി എട്ട് കോടി 25 ലക്ഷം രൂപ ആർഡിഎസ് കമ്പനിക്ക് നൽകിയെന്നത് ശരിയാണെന്ന് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സൂരജ് പറഞ്ഞിരുന്നു. എന്നാൽ ആ തീരുമാനം തന്‍റേതായിരുന്നില്ലെന്നും ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും വിരുദ്ധമായി ഇത്രയും കോടി രൂപ കമ്പനിക്ക് നൽകാൻ രേഖാമൂലം ഉത്തരവിട്ടത് അന്ന് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞാണെന്നും സത്യവാങ്മൂലത്തില്‍ സൂരജ് പറഞ്ഞിരുന്നു.
സൂരജ് അടക്കമുള്ള നാല് പ്രതികള്‍ നല്‍കിയ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിച്ചെങ്കിലും തീരുമാനമുണ്ടായിരുന്നില്ല. ഹര്‍ജി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും. അഴിമതിക്കേസിന്‍റെ അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ താല്‍പ്പര്യമില്ലെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. അഴിമതി സംബന്ധിച്ച ഗൂഢാലോചനയില്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കും പങ്കുണ്ടെന്ന് കഴിഞ്ഞ ദിവസം വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കേസിലെ ഒന്നാം പ്രതിയായ സുമിത് ഗോയലിന് ആ ഉന്നതരെ അറിയാമെന്നും വിജിലന്‍സ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ, ആ ഉന്നതരില്‍ താനുണ്ടാകാന്‍ ഇടയില്ലെന്ന പ്രതികരണവുമായി ഇബ്രാഹിം കുഞ്ഞ് രംഗത്തുവരികയും ചെയ്തു. വിജിലൻസിന്‍റെ നീക്കത്തിൽ ആശങ്കയില്ല. ചോദ്യം ചെയ്യലിന് വിളിപ്പിച്ചാൽ വീണ്ടും ഹാജരാകുമെന്നും ഇബ്രാഹിം കുഞ്ഞ് വ്യക്തമാക്കിയിരുന്നു.
പാലാരിവട്ടം പാലം അഴിമതി; ടി ഒ സൂരജിനെ ജയിലിൽ ചോദ്യം ചെയ്യാൻ അനുമതി