കൈയേറ്റം വ്യക്തമാണെന്നിരിക്കെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി സ്വീകരിക്കുന്ന തീരുമാനമെന്താകുമെന്നത് നിര്‍ണായകമാണ്.

തിരുവനന്തപുരം: യൂട്യൂബില്‍ സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മി അടക്കമുള്ളവർ ഹൈക്കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ഭാഗ്യലക്ഷ്മിക്ക് പുറമെ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം നിലവിലുള്ള ശക്തമായ വകുപ്പുകള്‍ക്ക് പുറമെ ഹൈക്കോടതിയിലും പൊലീസ് നിലപാട് കടുപ്പിക്കാനാണ് സാധ്യത. നിലവില്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ് ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍.

Add Asianetnews as a Preferred SourcegooglePreferred

കേസില്‍ മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ അറസ്റ്റിന് തുനിഞ്ഞ പൊലീസ് തല്‍ക്കാലം ഹൈക്കോടതിയില്‍ ഇവര്‍ സമര്‍പ്പിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ കൂടി നോക്കിയ ശേഷം തുടര്‍നടപടികള്‍ മതിയെന്ന നിലപാടിലാണ്. വിജയ് പി നായരുടെ ലാപ്‌ടോപ്പും മൊബൈല്‍ഫോണും പൊലീസിലേല്‍പ്പിച്ചുവെന്നിരിക്കെ മോഷണക്കുറ്റം ചുമത്തിയ നടപടിയും കൈയേറ്റവും നിലനില്‍ക്കില്ലെന്നാകും പ്രധാനമായും വാദിക്കുക. ചുമത്തിയ കുറ്റങ്ങള്‍ പരസ്പര വിരുദ്ധമാണെന്നും വാദിക്കും. അതേസമയം വീഡിയോ സഹിതം തെളിവുള്ളതിനാല്‍ പിടിച്ചുപറി എന്നതിലുപരി, ദേഹോപദ്രവമേല്‍പ്പിച്ചുള്ള മോഷണക്കുറ്റം എന്ന നിലയിലേക്ക് പൊലീസ് നിലപാട് കടുപ്പിക്കും. 

കൈയേറ്റം വ്യക്തമാണെന്നിരിക്കെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി സ്വീകരിക്കുന്ന തീരുമാനമെന്താകുമെന്നത് നിര്‍ണായകമാണ്. ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ജാമ്യ ഹര്‍ജിയെ സെഷന്‍സ് കോടതിയില്‍ പൊലീസ് ശക്തമായി എതിര്‍ത്തിരുന്നു. അറസ്റ്റ് ഉടനെയില്ലെങ്കിലും പൊലീസിന്റെ നിരീക്ഷണ വലയത്തിലാണ് ഭാഗ്യലക്ഷ്മിയും ദിയസനയും ശ്രീലക്ഷ്മിയും. അതിനിടെ സൈനികരെ അപമാനിച്ചെന്ന പരാതിയിലും പൊലീസ് വിജയ് പി നായരുടെ അറസ്റ്റ് രേഖപ്പെടുത്തി.