Asianet News MalayalamAsianet News Malayalam

'പ്രായമായവർക്കും കുട്ടികൾക്കും അനുമതിയില്ല'; ശബരിമലയിലും കേന്ദ്രനിര്‍ദേശം ബാധകമെന്ന് മുഖ്യമന്ത്രി

കേന്ദ്ര നിര്‍ദേശം അനുസരിച്ച് 10 വയസില്‍ താഴെയുള്ള കുട്ടികളെയും 65 വയസില്‍ കൂടതലുള്ളവരെയും ശബരിമലയിലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൊടിയേറ്റവും ആറാട്ടും പരിമിതമായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

virtual queue in sabarimala too
Author
Kerala, First Published Jun 5, 2020, 7:01 PM IST

തിരുവനന്തപുരം: ശബരിമല ദർശനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല ദര്‍ശനം വെര്‍ച്വൽ ക്യൂ വഴി നിയന്ത്രിക്കാനാണ് സര്‍ക്കാരിന്‍റെ തീരുമാനം. ഒരുസമയം 50ല്‍ അധികം പേര്‍ ദര്‍ശനത്തിന് എത്താന്‍ പാടില്ല. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ തെര്‍മല്‍ സ്കാനറുകള്‍ സ്ഥാപിക്കും. മാസ്ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. നെയ് അഭിഷേകത്തിന് ഭക്തര്‍ പ്രത്യേക സ്ഥലത്ത് നെയ് കൈമാറുന്ന രീതി അവലംബിക്കും.

ദേവസ്വം ജീവനക്കാര്‍ക്കും ഇനി മുതല്‍ മാസ്ക്കും കൈയ്യുറയും നിര്‍ബന്ധമാണ്. കേന്ദ്ര നിര്‍ദേശം അനുസരിച്ച് 10 വയസില്‍ താഴെയുള്ള കുട്ടികളെയും 65 വയസില്‍ കൂടതലുള്ളവരെയും ശബരിമലയിലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൊടിയേറ്റവും ആറാട്ടും പരിമിതമായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വെര്‍ച്യുല്‍ ക്യൂ സംവിധാനം വഴി അനുമതി ലഭിക്കുന്നവര്‍ മാത്രമേ ശബരിമലയില്‍ എത്താവൂ.

അതിലൂടെ കാര്യങ്ങള്‍ പരിശോധിച്ച് തീര്‍ച്ചപ്പെടുത്താനാകും. ഈ സമയത്ത് ശബരിമലയിലേക്ക് അധികം ഇതരസംസ്ഥാനക്കാര്‍ വരുന്ന സമയമല്ല. ശബരിമല ദര്‍ശനത്തിനായി ഇതരസംസ്ഥാനക്കാര്‍ വരേണ്ടെന്ന് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുവായി കേന്ദ്രം പ്രഖ്യാപിച്ച ഇളവുകളെല്ലാം സംസ്ഥാനത്തുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആരാധനാലയങ്ങളുടെ പ്രവര്‍ത്തനം എങ്ങനെ വേണം എന്നത് സംബന്ധിച്ച് വിവിധ മതനേതാക്കളുമായി ചര്‍ച്ച ചെയ്തിരുന്നു. 65 വയസിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസിന് താഴെയുള്ളവര്‍, മറ്റ് അസുഖബാധിതര്‍ എന്നിവര്‍ വീട്ടില്‍ കഴിയണമെന്നാണ് കേന്ദ്ര നിര്‍ദേശം. അത് ഇവിടെയും നടപ്പാക്കും. ആരാധനാലയങ്ങളിലും ആറടി അകലം പാലിക്കണം, ഇവിടെ എത്തുന്നവര്‍ മാസ്ക്ക് ധരിക്കണം, കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം.

ചുമയ്ക്കുമ്പോള്‍ തൂവാല കൊണ്ട് മുഖം മറയ്ക്കണം. ടിഷ്യു ഉപയോഗിക്കുന്നെങ്കില്‍ ശരിയായി നിര്‍മ്മാര്‍ജനം ചെയ്യണം. രോഗലക്ഷണമുള്ളവര്‍ ആരാധനലായങ്ങളില്‍ പ്രവേശിക്കരുത്. ചെരുപ്പുകള്‍ അകത്ത് കടത്തരുത്. നിശ്ചിത അകലത്തില്‍ പ്രത്യേകം സൂക്ഷിക്കണം. ക്യൂ നില്‍ക്കേണ്ട സ്ഥലം പ്രത്യേകം അടയാളപ്പെടുത്തണം. കയറുന്നതിനും ഇറങ്ങുന്നതിനും വെവ്വേറെ പോയിന്‍റുകളുണ്ടാവണം. കേന്ദ്രം മുന്നോട്ട് വച്ച ഈ നിബന്ധനകള്‍ ഇവിടെയും നടപ്പിലാക്കണം.

എയര്‍ കണ്ടീഷനുകള്‍ ഒഴിവാക്കുന്നതാണ് ഉചിതം. ഉപയോഗിക്കുകയാണെങ്കില്‍ 24 മുതല്‍ 30 വരെ ഡിഗ്രി സെല്‍ഷസ്യില്‍ താപനില ക്രമീകരിക്കണം. ഭക്തിഗാനങ്ങളും കീര്‍ത്തനങ്ങളും കൂട്ടായി പാടുന്നത് ഒഴിവാക്കി റെക്കോര്‍ഡ് കേള്‍പ്പിക്കണം. പായ, വിരിപ്പ് എന്നിവ ആളുകള്‍ തന്നെ കൊണ്ടുവരണം. അന്നദാനം, ചോറൂണ് എന്നിവ ഒഴിവാക്കണം. വെള്ളമെടുക്കാൻ ടാപ്പുകൾ തന്നെ ഉപയോഗിക്കണം. പൊതുസ്ഥലത്ത് തുപ്പുന്നത് അടക്കമുള്ള കാര്യങ്ങൾ കര്‍ശനമായി നടപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. 

Follow Us:
Download App:
  • android
  • ios