വിഴിഞ്ഞം തുറമുഖത്തിന്‍റെ ക്രെഡിറ്റിനെചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് കോവളം എംഎൽഎ എം വിന്‍സെന്‍റ്. വിഴിഞ്ഞം തുറമുഖം ഉമ്മൻചാണ്ടിയുടെ കഠിനാധ്വാനത്തിന്‍റെ ഫലമാണെന്ന് എം വിന്‍സെന്‍റ് പറഞ്ഞു.

കോട്ടയം: വിഴിഞ്ഞം തുറമുഖത്തിന്‍റെ ക്രെഡിറ്റിനെചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് കോവളം എംഎൽഎ എം വിന്‍സെന്‍റ്. വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് ഇന്ന് നടക്കാനിരിക്കെയാണ് അതിന് മുന്നോടിയായി എംഎൽഎ കോട്ടയം പുതുപ്പള്ളിയിലെത്തി ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദര്‍ശച്ചത്. പുലര്‍ച്ച സ്ഥലത്തെത്തിയ എംഎൽഎ കല്ലറയിൽ പുഷ്പാര്‍ച്ചന നടത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചാണ്ടി ഉമ്മൻ അടക്കമുള്ള നേതാക്കളും ഒപ്പമുണ്ടായിരുന്നു. വിഴിഞ്ഞം തുറമുഖം സ്ഥിതിചെയ്യുന്ന സ്ഥലത്തിന്‍റെ എംഎൽഎയായ വിന്‍സെന്‍റിന്‍റെ പുതുപ്പള്ളി സന്ദര്‍ശനത്തിലൂടെ സംസ്ഥാന സര്‍ക്കാരിന് രാഷ്ട്രീയമായ മറുപടി നൽകുകയാണ് കോണ്‍ഗ്രസ്. വിഴിഞ്ഞം തുറമുഖം ഉമ്മൻചാണ്ടിയുടെ കഠിനാധ്വാനത്തിന്‍റെ ഫലമാണെന്നും റോഡ്-റെയിൽ കണക്ടിവിറ്റിയില്ലാതെയാണ് കമ്മീഷനിങ് ചെയ്യുന്നതെന്നും എം വിന്‍സെന്‍റ് എംഎൽഎ പറഞ്ഞു.

ഉമ്മൻചാണ്ടിക്ക് പ്രണാമം അര്‍പ്പിച്ചുവേണം തുറമുഖം ഉദ്ഘാടനം ചെയ്യേണ്ടതെന്നും എം വിന്‍സെന്‍റ് പറഞ്ഞു. വികസനകാര്യത്തിൽ രാഷ്ട്രീയം കണ്ട് അത് സ്വന്തം നേട്ടമാക്കി മാറ്റുന്നത് സിപിഎമ്മിന് ഗുണകരമാകുമെങ്കിലും നാടിന് ഗുണകരമാകില്ലെന്നും എം വിന്‍സെന്‍റ് പറഞ്ഞു.


YouTube video player