തുറമുഖ സമരത്തിന്‍റെ നൂറാം ദിനം മുതലപ്പൊഴിയിൽ കടലിലും കരയിലും സമരം സംഘടിപ്പിക്കുന്നതിന്‍റെ വിശദാംശങ്ങൾ അടങ്ങിയ സർക്കുലറാണ് പള്ളികളിൽ വായിച്ചത്
തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ സമരത്തിൽ ഇന്നും തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ ആർച്ച് ബിഷപ്പിന്‍റെ സർക്കുലർ വായിച്ചു. തുറമുഖ സമരത്തിന്‍റെ നൂറാം ദിനം മുതലപ്പൊഴിയിൽ കടലിലും കരയിലും സമരം സംഘടിപ്പിക്കുന്നതിന്‍റെ വിശദാംശങ്ങൾ അടങ്ങിയ സർക്കുലറാണ് പള്ളികളിൽ വായിച്ചത്.വ്യാഴാഴ്ചയാണ് സമരം 100 ദിവസം തികയുന്നത്. പുതുകുറിച്ചി, അഞ്ചുതെങ്ങ് ഫെറോനകളുടെ നേതൃത്വത്തിലാണ് അന്നത്തെ സമരം നിശ്ചയിച്ചിരിക്കുന്നത്. സമരം വിജയിപ്പിക്കാൻ എല്ലാവരും സഹകരിക്കണമെന്നും സർക്കുലറിൽ ആഹ്വാനം ഉണ്ട്. തുറമുഖ കവാടത്തിലെ സമരം തുടങ്ങിയതിനു ശേഷം ഇത് ആറാം തവണയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതക്ക് കീഴിലെ പള്ളികളിൽ സർക്കുലർ വായിക്കുന്നത്. തുറമുഖ കവാടത്തിലെ ഉപരോധ സമരം ഇന്ന് 70ആം ദിനമാണ്.
വിഴിഞ്ഞം സമരം; സ്വന്തം നിലയ്ക്ക് പരിസ്ഥിതി ആഘാത പഠനം നടത്താനൊരുങ്ങി ലത്തീൻ അതിരൂപത
പരിസ്ഥിതി ആഘാത പഠനത്തിനായി ഏഴംഗ സമിതിയെ നിയോഗിച്ചു. മൂന്ന് മാസം കൊണ്ട് പഠനം പൂര്‍ത്തിയാക്കാനാണ് തീരുമാനം. പഠന സമിതി തയ്യാറാക്കുന്ന റിപ്പോർട്ട് പൊതുസമൂഹത്തിന് മുന്നിൽ വയ്ക്കുമെന്ന് ലത്തീൻ അതിരൂപത വികാർ ജനറൽ ഫാ. യൂജിൻ പെരേര പറഞ്ഞു.അതേസമയം, വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനുള്ള തടസങ്ങളടക്കം നീക്കണമെന്ന ഇടക്കാല ഉത്തരവ് എന്ത് സാഹചര്യമാണെങ്കിലും നടപ്പാക്കിയേ മതിയാകൂവെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.. റോഡുകളിലെ തടസങ്ങളടക്കം മാറ്റാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. ഉത്തരവ് നടപ്പിലാക്കിയതിന്റെ വിശദാംശങ്ങൾ ചൊവ്വാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കണമെന്നും കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്.
ഇടക്കാല ഉത്തരവുണ്ടായിട്ടും സമരപ്പന്തൽ പൊളിച്ചു മാറ്റിയില്ലെന്നും പൊലീസിന് കഴിയില്ലെങ്കിൽ കേന്ദ്ര സേനയെ വിളിക്കണമെന്നും അദാനി ഗ്രൂപ്പ് വാദിച്ചു. അതേസമയം ബലം പ്രയോഗിച്ച് ഒഴിപ്പിച്ചാൽ മരണം വരെ സംഭവിക്കാം. ക്രമസമാധാനം ഉറപ്പാക്കുന്നുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. സർക്കാരിനെതിരായ അദാനി ഗ്രൂപ്പിന്റെയും കരാർ കമ്പനിയുടെയും കോടതിയലക്ഷ്യ ഹർജികൾ ഹൈക്കോടതി ഇനി ചൊവ്വാഴ്ച്ച പരിഗണിക്കും
