Asianet News MalayalamAsianet News Malayalam

'മുഖ്യമന്ത്രിയെ തിരുത്തിയ ക്യാബിനറ്റിന് ആര്‍ജവം എന്നുമുണ്ടാകട്ടെ'; അഭിനന്ദനവുമായി വി ടി ബല്‍റാം

പൊതുജനാഭിപ്രായവും പ്രായോഗികതയും കണക്കിലെടുത്ത് തന്നെയാണ് സർക്കാർ തീരുമാനങ്ങൾ എടുക്കേണ്ടത്. അതിനൊക്കെ വേണ്ടിത്തന്നെയാണ് ക്യാബിനറ്റെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

vt balram congratulates cabinet for changing exam dates
Author
Trithala, First Published May 20, 2020, 2:23 PM IST

തൃത്താല: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവയ്ക്കാനുള്ള ഉചിതമായ തീരുമാനമെടുത്ത മന്ത്രിസഭയെ അഭിനന്ദിച്ച് വി ടി ബല്‍റാം എംഎല്‍എ. പൊതുജനാഭിപ്രായവും പ്രായോഗികതയും കണക്കിലെടുത്ത് തന്നെയാണ് സർക്കാർ തീരുമാനങ്ങൾ എടുക്കേണ്ടത്. അതിനൊക്കെ വേണ്ടിത്തന്നെയാണ് ക്യാബിനറ്റെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. 

എന്നാൽ എന്തിനാണ് ഇതേ ആവശ്യം ഇന്നലെ പ്രതിപക്ഷവും മാധ്യമങ്ങളും ഉന്നയിച്ചപ്പോൾ അതിനോട് തീർത്തും നിഷേധാത്മകമായ സമീപനം മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പിടിവാശി മൂലം ആശങ്കയിലാണ്ട ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും വികാരമാണ് പ്രതിപക്ഷം ശരിയാംവണ്ണം ഉയർത്തിക്കാട്ടിയത്.

എന്നാൽ ക്രിയാത്മക നിർദ്ദേശങ്ങളുന്നയിക്കുന്നവരെ പോലും അധിക്ഷേപിക്കുന്ന സമീപനമാണ് ദൗർഭാഗ്യവശാൽ മുഖ്യമന്ത്രിയുടേത്. പോരാളി ഷാജിമാർക്ക് ബിജിഎം ഇട്ട് തകർക്കാനുള്ള ഐറ്റങ്ങൾ ഇട്ടു കൊടുക്കുക എന്ന പിണറായി വിജയന്‍റെ പതിവ് 'കയില്‍ കുത്തലു'കളുടെ കാലമൊക്കെ കഴിഞ്ഞു എന്നതാണ് യാഥാർത്ഥ്യം. ഇത് മനസിലാക്കി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് മുഖ്യമന്ത്രിയെത്തന്നെ തിരുത്തിയ ക്യാബിനറ്റിന് ഈ ആർജ്ജവം എന്നുമുണ്ടാകട്ടെയെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു.

അതേസമയം, അനിശ്ചിതങ്ങൾക്കൊടുവിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ജൂണിലേക്കാണ് മാറ്റിയത്. സർവകലാശാല പരീക്ഷകളും മാറ്റും. ലോക്ഡൗൺ സമയത്ത് പരീക്ഷ നടത്തുന്നതിനെതിരെ കേന്ദ്രം കർശന നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് സർക്കാർ വിട്ടുവീഴ്ചക്ക് തയ്യാറായത്. നാലാംഘട്ട ലോക്ഡൗണിന്റെ പ്രഖ്യാപനത്തിൽ ഈ മാസം 31 വരെ രാജ്യത്തെ എല്ലാ സ്കൂളുകളും കോളേജുകളും അടച്ചിടാൻ കേന്ദ്രം നിർദ്ദേശിച്ചിരുന്നു. 

വി ടി ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവയ്ക്കാനുള്ള ഉചിതമായ തീരുമാനമെടുത്ത മന്ത്രിസഭക്ക് അഭിനന്ദങ്ങൾ. പൊതുജനാഭിപ്രായവും പ്രായോഗികതയും കണക്കിലെടുത്ത് തന്നെയാണ് സർക്കാർ തീരുമാനങ്ങൾ എടുക്കേണ്ടത്. അതിനൊക്കെ വേണ്ടിത്തന്നെയാണ് ക്യാബിനറ്റ്.

എന്നാൽ എന്തിനാണ് ഇതേ ആവശ്യം ഇന്നലെ പ്രതിപക്ഷവും മാധ്യമങ്ങളും ഉന്നയിച്ചപ്പോൾ അതിനോട് തീർത്തും നിഷേധാത്മകമായ സമീപനം മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് മനസ്സിലാകുന്നില്ല. മുഖ്യമന്ത്രിയുടെ പിടിവാശി മൂലം ആശങ്കയിലാണ്ട ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും വികാരമാണ് പ്രതിപക്ഷം ശരിയാംവണ്ണം ഉയർത്തിക്കാട്ടിയത്. എന്നാൽ ക്രിയാത്മക നിർദ്ദേശങ്ങളുന്നയിക്കുന്നവരെ പോലും അധിക്ഷേപിക്കുന്ന സമീപനമാണ് ദൗർഭാഗ്യവശാൽ മുഖ്യമന്ത്രിയുടേത്.

പോരാളി ഷാജിമാർക്ക് ബിജിഎം ഇട്ട് തകർക്കാനുള്ള ഐറ്റങ്ങൾ ഇട്ടു കൊടുക്കുക എന്ന പിണറായി വിജയൻ്റെ പതിവ് കയ്യില് കുത്തലുകളുടെ കാലമൊക്കെ കഴിഞ്ഞു എന്നതാണ് യാഥാർത്ഥ്യം. ഇത് മനസ്സിലാക്കി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് മുഖ്യമന്ത്രിയെത്തന്നെ തിരുത്തിയ ക്യാബിനറ്റിന് ഈ ആർജ്ജവം എന്നുമുണ്ടാകട്ടെ.

Follow Us:
Download App:
  • android
  • ios