സാംസ്കാരിക നായകരും സാമൂഹ്യ പ്രവർത്തകരും നിരാഹാരം ഇരിക്കും. ഫെബ്രുവരി അഞ്ചിന് പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി നിരാഹാരമിരിക്കും.
പാലക്കാട്: വാളയാർ കേസിൽ അനിശ്ചിതകാല നിരാഹാര സത്യഗ്രഹത്തിനൊരുങ്ങി സമരസമിതി. കേസിൽ അട്ടിമറിശ്രമം നിലനിൽക്കുന്നു എന്ന് ആരോപിച്ചാണ് സമരം. വെള്ളിയാഴ്ച മുതൽ ആണ് നിരാഹാര സമരം ആരംഭിക്കുന്നത്. സാംസ്കാരിക നായകരും സാമൂഹ്യ പ്രവർത്തകരും നിരാഹാരം ഇരിക്കും. ഫെബ്രുവരി അഞ്ചിന് പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി നിരാഹാരമിരിക്കും.
വാളയാർ കേസ് സിബിഐക്ക് വിട്ട സർക്കാർ വിജ്ഞാപനത്തിലെ അവ്യക്തതകൾ നീക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ വീണ്ടും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സിബിഐ അന്വേഷണം ഹൈക്കോടതി മേൽനോട്ടത്തിൽ വേണം എന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിന്‍റെ അന്വേഷണം സിബിഐക്ക് കൈമാറി വിജ്ഞാപനമിറങ്ങിയത് കഴിഞ്ഞയാഴ്ചയാണ്. പാലക്കാട് പോക്സോ കോടതി തുടരന്വേഷണത്തിന് അനുമതി നൽകിയിരുന്നു. ഇതോടെയാണ് വിജ്ഞാപനത്തിനുള്ള നിയമ തടസം മാറിയത്. സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിട്ടും നിയമവകുപ്പ് എതിർത്തിരുന്നു. കോടതി അനുമതിയോടെ മാത്രമേ തുടരന്വേഷണമാകൂയെന്ന് നിയമ വകുപ്പ് അറിയിച്ചിരുന്നു.
അന്വേഷണം സിബിഐക്ക് വിട്ടത് കൊണ്ട് മാത്രമായില്ലെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണമെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ അന്ന് പറഞ്ഞിരുന്നു. അതുവരെയും സമരം തുടരുമെന്നാണ് അവരുടെ നിലപാട്. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ പാലക്കാട് പോക്സ് കോടതിയില്‍ പുനര്‍ വിചാരണ നടപടികള്‍ തുടങ്ങിയിരുന്നു.