മഹാരാജാസ് കോളജിലെ കെഎസ്യു പ്രവ‍ർത്തകനെ   ഹോസ്റ്റൽ മുറിയിൽ  ക്രൂരമായി മ‍ർദിച്ച കേസിൽ ആർഷോയ്ക്കെതിരെ പലതവണയാണ് കോടതി ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചത്.പൊലീസ് ഇപ്പോഴും ഇതൊന്നും കണ്ട മട്ടില്ല

എറണാകുളം:ക്യാംപസ് മർദനക്കേസിൽ ജാമ്യമില്ലാ വാറന്‍റ് നിലനിൽക്കുമ്പോഴാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ പൂക്കോട് റാഗിങ് കേസിൽ സംഘടനയെ ന്യായീകരിച്ച് രംഗത്തെത്തിയത്. 2019ൽ എറണാകുളം മഹാരാജാസ് കോളജിലെ കെ എസ് യു പ്രവ‍ർത്തകനെ കാംപസിനുളളിലെ ഹോസ്റ്റൽ മുറിയിൽ നഞ്ചക്ക് ഉപയോഗിച്ച് ക്രൂരമായി മ‍ർദിച്ച കേസിൽ ആർഷോയ്ക്കെതിരെ പലതവണയാണ് കോടതി ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചത്.

കുറ്റപത്രം സമർപ്പിച്ച കേസിൽ പലതവണ വിളിപ്പിച്ചിട്ടും ഹാജരാകാതിരുന്ന ആർഷോയെ കണ്ടതായി പോലും നടക്കാതെ കൊച്ചി സിറ്റി പൊലീസും കളളക്കളി തുടരുന്നു. 2019 ഡിസംബറിലാണ്. മഹാരാജാസ് കോളേജിലെ കെ എസ് യു പ്രവർത്തകനായ അജാസിനെ ബലം പ്രയോഗിച്ച് കൊണ്ടുപോയി ഹോസ്റ്റൽ മുറിയിൽവെച്ച് മർദിച്ചത്, പരാതിയുമായി പൊലീസിനെ സമീപിച്ചപ്പോഴും മെല്ലെപ്പോക്ക്. എഫ് ഐ ആറിൽ പേര് തെറ്റിച്ചെഴുതി. പിന്നെ പേരിന് തെളിവെടുപ്പ്.

തന്നെ മർദിച്ച നഞ്ചക്ക് കാട്ടിക്കൊടുത്തിട്ടും പൊലീസ് കാര്യമാക്കിയില്ലെന്ന് അജാസ് പറയുന്നു .എന്തായാലും 2021 ൽ ആർഷോ അ‍ടക്കമുളളവരെ പ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തുടർ നടപടികളുടെ ഭാഗമായി എറണാകുളം ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ആ‍ർഷോയ്ക്ക് സമൻസ് അയച്ചു. പല തവണ സമൻസ് അയച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ല. ഇതോടെയാണ് കോടതി ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചത്. അർഷോയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കേണ്ട പൊലീസ് ആവട്ടെ ഇപ്പോഴും ഇതൊന്നും കണ്ട മട്ടില്ല.