വയനാട്ടിലെ ഉരുള്‍പൊട്ടല്‍: 600 ഏക്കർ മണ്ണ് ഒലിച്ചുപോയി, 105 സ്ഥലങ്ങള്‍ വാസയോഗ്യമല്ലെന്നും വിദഗ്‍ധസംഘം
ഈ കാലവർഷത്തില്‍ ചെറുതും വലുതുമായി ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ 170 ഇടങ്ങളിലാണ് സംഘം ഒരാഴ്ച നീണ്ട പരിശോധന നടത്തിയത്. ഇതില്‍ 105 ഇടങ്ങളും ഇനി വാസയോഗ്യമല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
വയനാട്: വയനാട്ടില്‍ കാലവർഷം ദുരിതം വിതച്ച സ്ഥലങ്ങളില്‍ വിദഗ്‍ദ സംഘത്തിന്‍റെ ആദ്യഘട്ടപഠനം പൂർത്തിയായി. ജില്ലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ 170 സ്ഥലങ്ങളില്‍ ഭൂരിഭാഗവും ഇനി വാസയോഗ്യമല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കാലവർഷക്കെടുതിയില്‍ ജില്ലയിലാകെ 600 ഏക്കർ ഭൂമി ഒലിച്ചുപോയതായും പരിശോധനയില്‍ വ്യക്തമായി.
ദുരന്ത നിവാരണ വകുപ്പിന്റെ് നിർദേശ പ്രകാരം ജിയോളജിസ്റ്റും മണ്ണ് സംരക്ഷണവിഭാഗം ഉദ്യോഗസ്ഥനുമടങ്ങുന്ന വിദഗ്ധസംഘം 10 ടീമുകളായി തിരിഞ്ഞാണ് ജില്ലയിലെ ദുരന്ത ഭൂമികളില്‍ പരിശോധനയും വിവരശേഖരണവും നടത്തിയത്. ഈ കാലവർഷത്തില്‍ ചെറുതും വലുതുമായി ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ 170 ഇടങ്ങളിലാണ് സംഘം ഒരാഴ്ച നീണ്ട പരിശോധന നടത്തിയത്. ഇതില്‍ 105 ഇടങ്ങളും ഇനി വാസയോഗ്യമല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
2018ലെ പ്രളയത്തില്‍ വയനാട്ടില്‍ 248 ഇടങ്ങളിലായി 749 ഏക്കർ ഭൂമി ഒലിച്ചുപോയെന്നാണ് കണക്ക്. ഇത്തവണ 170 ഇടങ്ങളിലായി 600 ഏക്കർ ഭൂമിയാണ് നഷ്ടമായത്. ഇതില്‍ 22 ഇടങ്ങളില്‍ കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു. പരിശോധനാറിപ്പോർട്ടുകളുടെ ചുരുക്കം, ജില്ലാ കളക്ടർക്ക് കഴിഞ്ഞ ദിവസം ജില്ലാ മണ്ണ്സംരക്ഷണ ഓഫീസർ കൈമാറി. പ്രളയബാധിതരുടെ പുനരധിവാസ നടപടികള്‍ക്ക് റിപ്പോർട്ട് നിർണായകമാണ്.
സംസ്ഥാനത്തൊട്ടാകെ 49 സംഘങ്ങളാണ് ഇത്തരത്തില്‍ പഠനം നടത്തുന്നത്. ദുരന്തമുണ്ടായ പ്രദേശങ്ങളുടെ അക്ഷാംശ രേഖാംശ വിവരങ്ങളും, ഭൂവിനിയോഗത്തെ കുറിച്ചുള്ള 22 ചോദ്യോത്തരങ്ങളും സംഘം തയാറാക്കിയിട്ടുണ്ട്. ഈ വിവരങ്ങള്‍ ക്രോഡീകരിച്ചുള്ള വിദഗ്‍ദ പഠന റിപ്പോർട്ടാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സർക്കാരിന് കൈമാറുക.