02:12 PM (IST) Aug 04

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സംഭാവന ചെയ്ത് ബംഗാൾ ഗവർണ‍ർ

ഒരുമാസത്തെ തന്റെ ശമ്പളം വയനാട് ദുരന്ത ബാധിതർക്കു നൽകുമെന്നും, കുട്ടികളടക്കം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത് ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോണിലൂടെ കണ്ടത് വളരെ സന്തോഷകരമെന്നും ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്. ക്യാംപിലെ കുട്ടികൾക്ക് ഉടനെ ബംഗാളിൽ നിന്നും മധുരപലഹാരങ്ങൾ എത്തിക്കാനുള്ള വ്യവസ്ഥ ചെയ്തെന്നും ഗവർണറുടെ ഓഫീസ് അറിയിച്ചു. 

02:10 PM (IST) Aug 04

മൃതദേഹ പരിശോധനക്കായി കൂടുതൽ പൊലീസ് നായകൾ

കൂടുതൽ സംസ്ഥാനങ്ങളിൽ നിന്ന് വയനാട്ടിലെ ദുരന്ത മേഖലയിലേക്ക് മൃതദേഹ പരിശോധനക്കായി പൊലീസ് നായകളെ എത്തിക്കും. പരിശീലനം ലഭിച്ച നായകളുടെ സേവനം തേടി ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബ് മറ്റ് സംസ്ഥാന പൊലീസ് മേധാവിമാർക്ക് കത്ത് അയച്ചിരുന്നു. കർണാടയിൽ നിന്ന് ഇന്നും ഒഡീഷയിൽ നിന്ന് നാളെയും നായകളെ വയനാട്ടിൽ എത്തിക്കും.

02:09 PM (IST) Aug 04

ഉരുള്‍ പൊട്ടല്‍ ദുരന്തം - രേഖകള്‍ വീണ്ടെടുക്കാം

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നഷ്ടമായ രേഖകള്‍ ലഭ്യമാക്കുന്നതിന് നടപടികളാകുന്നു. എസ്.എസ്.എല്‍.സി, പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടതിന്‍റെ വിവരങ്ങള്‍ മേപ്പാടി ഗവ.ഹൈസ്‌കൂള്‍ പ്രധാനാധ്യാപകനെ രേഖാമൂലം അറിയിക്കാം. ജില്ലാ വിദ്യാഭ്യാസ ഓഫീസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കാര്യാലയം എന്നിവടങ്ങളിലും അറിയിക്കാം. ഇതിനായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയതായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 8086983523, 9496286723, 9745424496, 9447343350, 9605386561

02:08 PM (IST) Aug 04

എല്ലാ സഹായവും നൽകും: ഗവർണർ

ഏഷ്യാനെറ്റ് ന്യൂസിൻ്റെ ലൈവത്തോൺ പരിപാടിയിൽ ഭാഗമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും. റീബിൽഡ് വയനാടിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്കാണ് ദുരന്ത മേഖലയിലെ ജനങ്ങളുടെ പുനരധിവാസം അടക്കമുള്ള കാര്യങ്ങളിൽ പൂർണ ചുമതല. പക്ഷെ സമൂഹത്തിന്റെ കൂട്ടായ പരിശ്രമം ഇക്കാര്യത്തിൽ അത്യന്താപേക്ഷിതമാണ്. എന്നാൽ കേരളത്തിൽ ഈ പിന്തുണ തീർച്ചയായും ലഭിക്കും. കേരളത്തിലെ ജനം അനുകമ്പയും സഹാനുഭൂതിയുമുള്ളവരാണ്. 2018 ലും 2019 ലും പ്രളയമുണ്ടായപ്പോൾ ആ ജനപിന്തുണയാണ് കേരളത്തിന് പ്രതിസന്ധിയെ മറികടക്കാൻ സഹായമായത്. അതുകൊണ്ട് തന്നെ ഏഷ്യാനെറ്റ് ന്യൂസിൻ്റെ ഊ പരിശ്രമം അഭിനന്ദനീയമാണ്. ഈ ദൗത്യത്തിന് എന്നെ കൊണ്ടാവുന്ന എല്ലാ സഹായങ്ങളും ചെയ്യുമെന്ന് വാക്കുതരുന്നുവെന്നും അദ്ദേഹം ലൈവത്തോൺ പരിപാടിയിൽ ഭാഗമായിക്കൊണ്ട് ദില്ലിയിൽ പ്രതികരിച്ചു.

02:08 PM (IST) Aug 04

ദുരിതബാധിതർക്ക് 20 സെൻ്റ് സ്ഥലം വാഗ്ദാനം ചെയ്ത് യുവതി

വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവ‍ർക്ക് വീട് നിര്‍മ്മിക്കാൻ മേപ്പാടിക്കടുത്ത് കമ്പളക്കാട് ഭൂമി വാഗ്ദാനം ചെയ്ത് കെഎസ്എഫ്ഇ ജീവനക്കാരി. വയനാട് സ്വദേശിയും തൃശ്ശൂരിൽ താമസക്കാരിയുമായ അജിഷ ഹരിദാസാണ് ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോൺ പരിപാടിയിൽ 20 സെൻ്റ് ഭൂമി വാഗ്ദാനം ചെയ്തത്. ധനമന്ത്രി കെഎൻ ബാലഗോപാൽ പരിപാടിയിൽ തത്സമയം പങ്കെടുത്തുകൊണ്ടിരിക്കെയായിരുന്നു അജിഷ ഇക്കാര്യം അറിയിച്ചത്. വാഗ്ദാനത്തിൽ ധനമന്ത്രി നന്ദി പറഞ്ഞു.

02:08 PM (IST) Aug 04

ദുരിതാശ്വാസ പ്രവ‍ർത്തകൻ്റെ പേരിൽ വ്യാജ അക്കൗണ്ട്

കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ വളണ്ടിയറായി പ്രവര്‍ത്തിക്കുന്ന യുവാവിന്റെ ഫോട്ടോ ഉപയോഗിച്ച് ദുരിതബാധിതരായ സ്ത്രീകൾക്ക് അശ്ലീല മെസേജ് അയച്ച കേസിൽ പൊലീസ് അന്വേഷണം തുടങ്ങി. കല്‍പ്പറ്റയില്‍ ബിസിനസ് സ്ഥാപനം നടത്തുന്ന എറണാകുളം സ്വദേശിയായ റിജോ പോളിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇദ്ദേഹത്തിന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കിയുമാണ് മെസ്സേജുകള്‍ അയച്ചു കൊണ്ടിരിക്കുന്നത്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയിട്ടുണ്ട്. പ്രളയബാധിതരായ സ്ത്രീകളെ സംബന്ധിച്ച് അശ്ലീല മെസ്സേജുകള്‍ അയക്കുകയും കമൻ്റുകൾ പങ്കുവെക്കുകയുമായിരുന്നു. വ്യാജ അക്കൗണ്ടിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. ഈ സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്നും അജ്ഞാതനെ കണ്ടുപിടിക്കുന്നതിനായി ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സൈബര്‍ പൊലീസ് അറിയിച്ചു.

02:07 PM (IST) Aug 04

അതിജീവനം: വിവരശേഖരണവുമായി തദ്ദേശസ്വയംഭരണ വകുപ്പ്

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മേപ്പാടി പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ വിവര ശേഖരണം തുടങ്ങി. ഈ മേഖലയില്‍ 1721 വീടുകളിലായി 4833 പേര്‍ ഉണ്ടായിരുന്നതായാണ് കണക്ക്. പത്താം വാര്‍ഡായ അട്ടമലയിൽ 601 കുടുംബങ്ങളിലായി 1424 പേരും പതിനൊന്നാം വാര്‍ഡായ മുണ്ടക്കെയിൽ 451 കുടുംബങ്ങളിലെ 1247 പേരും പന്ത്രണ്ടാം വാര്‍ഡായ ചൂരല്‍മലയില്‍ 671 കുടുംബങ്ങളിലെ 2162 പേരുമാണ് താമസിച്ചിരുന്നത്. ദുരന്തവുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ഏകോപനത്തിൽ വകുപ്പ് ഏറെ മുന്നേറിക്കഴിഞ്ഞുവെന്ന് തദ്ദേശ വകുപ്പ് 

01:03 PM (IST) Aug 04

റീബിൽഡ് വയനാടിനായി പങ്കുചേരൂ': ലൈവത്തോണിൽ മുഖ്യമന്ത്രി

 കേരളത്തിൻ്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത പ്രകൃതി ദുരന്തമാണ് വയനാട്ടിലുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏഷ്യാനെറ്റ് ന്യൂസിൻ്റെ ലൈവത്തോൺ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ അത്യപൂർവമായ ദുരന്ത പട്ടികയിലാണ് ഇത് ഉൾപ്പെടുന്നത്. വിങ്ങുന്ന മനസോടെയാണ് ഇത് പറയുന്നത്. കൺമുന്നിൽ ഒരു നാട് അപ്പാടെ ഒലിച്ചുപോയി. യുദ്ധകാലാടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ രക്ഷാപ്രവർത്തനം നടത്തി. മിന്നൽ വേഗത്തിൽ കര-നാവിക-വ്യോമ സേനകൾ എത്തി. ഹെലികോപ്റ്ററുകളും രക്ഷാസംവിധാനങ്ങളും ഒരുക്കി. കേന്ദ്ര സർക്കാർ നന്നായി സഹായിച്ചുവെന്നും ഒരുപാട് ജീവൻ രക്ഷിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.

01:03 PM (IST) Aug 04

ദുരന്തം ബാധിച്ചത് 6 സ്കൂളുകളെ, വെള്ളാർമല സ്കൂളിനെ പുനർനിർമ്മിക്കും

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം മേഖലയിലെ ആറ് സ്കൂളുകളെ ബാധിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോണിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളാർമല ജിവിഎച്ച്എസ്എസ് സ്കൂളിനാണ് ഏറ്റവും നാശമുണ്ടായത്. സ്കൂൾ പൂർണമായും തകർന്ന നിലയിലാണ്. പഴയതിലും മെച്ചപ്പെട്ട നിലയിൽ സ്കൂളിനെ പുന‍ർനിർമ്മിക്കുമെന്ന് മന്ത്രി പറഞ്ഞു.

01:03 PM (IST) Aug 04

വയനാട്ടിലെ കുഞ്ഞുങ്ങളോട് ആസിഫ് അലി

വയനാട്ടിലെ ദുരന്തത്തിൽ പകച്ചുനിൽക്കുന്ന ദുരന്തബാധിതരായ കുഞ്ഞുങ്ങളോട് പ്രതീക്ഷയോടെ മുന്നോട്ട് പോകാൻ ആവശ്യപ്പെട്ട് നടൻ ആസിഫ് അലി. ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോണിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. കുട്ടികൾ ധൈര്യത്തോടെ മുന്നോട്ട് പോകണം. അനുഭവങ്ങളാണ് കരുത്ത്. ഈ കുട്ടികളെ പോലെ അനുഭവം മറ്റാ‍ർക്കും ഉണ്ടാകില്ല. ഈ ദുരന്തം വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കണമെന്നും എന്തിനും ഏതിനും നമ്മളെല്ലാം കൂടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

01:02 PM (IST) Aug 04

എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്ര മന്ത്രി

ഏഷ്യാനെറ്റ് ന്യൂസിൻ്റെ ലൈവത്തോൺ പരിപാടിയിൽ ഭാഗമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും. റീബിൽഡ് വയനാടിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്കാണ് ദുരന്ത മേഖലയിലെ ജനങ്ങളുടെ പുനരധിവാസം അടക്കമുള്ള കാര്യങ്ങളിൽ പൂർണ ചുമതല. പക്ഷെ സമൂഹത്തിന്റെ കൂട്ടായ പരിശ്രമം ഇക്കാര്യത്തിൽ അത്യന്താപേക്ഷിതമാണ്. എന്നാൽ കേരളത്തിൽ ഈ പിന്തുണ തീർച്ചയായും ലഭിക്കും.

01:01 PM (IST) Aug 04

ദുരിതബാധിതർക്ക് 20 സെൻ്റ് സ്ഥലം വാഗ്ദാനം ചെയ്ത് യുവതി

വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവ‍ർക്ക് വീട് നിര്‍മ്മിക്കാൻ മേപ്പാടിക്കടുത്ത് കമ്പളക്കാട് ഭൂമി വാഗ്ദാനം ചെയ്ത് കെഎസ്എഫ്ഇ ജീവനക്കാരി. വയനാട് സ്വദേശിയും തൃശ്ശൂരിൽ താമസക്കാരിയുമായ അജിഷ ഹരിദാസാണ് ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോൺ പരിപാടിയിൽ 20 സെൻ്റ് ഭൂമി വാഗ്ദാനം ചെയ്തത്. ധനമന്ത്രി കെഎൻ ബാലഗോപാൽ പരിപാടിയിൽ തത്സമയം പങ്കെടുത്തുകൊണ്ടിരിക്കെയായിരുന്നു അജിഷ ഇക്കാര്യം അറിയിച്ചത്. വാഗ്ദാനത്തിൽ ധനമന്ത്രി നന്ദി പറഞ്ഞു.

09:53 AM (IST) Aug 04

കേന്ദ്ര മന്ത്രി സുരേഷ് ഗോപി ദുരന്തഭൂമിയിൽ

കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഇന്ന് രാവിലെയാണ് സുരേഷ് ഗോപി വയനാട്ടിലെ ദുരന്തഭൂമിയിലെത്തിയത്. ബെയിലി പാലത്തിലൂടെ വാഹനത്തില്‍ പോയ സുരേഷ് ഗോപി മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയാണിപ്പോള്‍

09:52 AM (IST) Aug 04

തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ പുത്തുമലയിൽ ഹാരിസൺ മലയാളത്തിൻ്റെ സ്ഥലത്ത് സംസ്കരിക്കും

വയനാട് ദുരന്തത്തിൽ മരിച്ച തിരിച്ചറിയാൻ കഴിയാത്ത 67 മൃതദേഹങ്ങൾ പുത്തുമലയിലെ ഹാരിസൺ മലയാളത്തിൻ്റെ സ്ഥലത്ത് സംസ്കരിക്കാൻ തീരുമാനമായി. സമീപ പഞ്ചായത്തുകളിലെ പൊതുശ്മശാനങ്ങളിൽ തീരുമാനിക്കാനായിരുന്നു ആദ്യത്തെ തീരുമാനം. എന്നാൽ എതിർപ്പ് ഉയർന്നതോടെയാണ് മാറ്റിയത്. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവ് ഉടൻ ഇറങ്ങും. 

09:52 AM (IST) Aug 04

വയനാട്ടിലേത് ദേശീയ ദുരന്തം

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം ദേശീയ തലത്തിൽ തന്നെ വലിയ ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളാ പൊലീസ് അക്കാദമിയിൽ പാസിങ്ങ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാട്ടിൽ പൊലീസ് നടത്തിയ രക്ഷാപ്രവർത്തനം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

09:52 AM (IST) Aug 04

ദുരന്ത മേഖലയിൽ വീടുകളിൽ മോഷണം

വയനാട്ടിലെ ദുരന്ത മേഖലയോട് ചേർന്ന മേഖലയിൽ വീടുകളിൽ കവ‍ർച്ച നടക്കുന്നതായി പരാതി. മുണ്ടക്കൈയിലെയും ചൂരൽമലയിലെയും വീടുകളിലാണ് സംഭവം. ഈ മേഖലയിൽ അപകടം സംഭവിക്കാത്ത വീടുകളിൽ നിന്നടക്കം ആളുകളെ താത്കാലികമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. അത്തരം വീടുകളിലാണ് കവർച്ച നടക്കുന്നതായി പരാതി ഉയർന്നിരിക്കുന്നത്.

07:55 AM (IST) Aug 04

ദുരന്തമേഖലയിലെ തെരച്ചില്‍ ആരംഭിച്ചു

മുണ്ടക്കൈ ,ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാത്തവർക്കായുള്ളആറാം ദിവസത്തെ തെരച്ചില്‍ ആരംഭിച്ചു. 1264 പേർ ആറ് സംഘങ്ങളായി മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമുട്ടം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് തെരച്ചിൽ നടത്തുന്നത്. പുഞ്ചിരിമട്ടത്ത് ആദ്യമായി മണ്ണുമാന്തി യന്ത്രം എത്തിച്ചുള്ള തെരച്ചിലും ഇന്ന് മുതല്‍ ആരംഭിച്ചിട്ടുണ്ട്.

07:25 AM (IST) Aug 04

'എന്‍നാട് വയനാട്' വയനാടിനായി കൈകോര്‍ക്കാം; ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോണ്‍ ഇന്ന്

വയനാട്ടിലെ ദുരന്തഭൂമിയില്‍ എല്ലാം നഷ്ടപ്പെട്ട ജീവിതം ചോദ്യചിന്ഹമായി മാറിയ നൂറുകണക്കിന് പേരുടെ അതിജീവനത്തിനായി ഏഷ്യാനെറ്റ് ന്യൂസും കൈകോര്‍ക്കുന്നു. എല്ലാം നഷ്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്ന വയനാട്ടിലെ സഹോദരങ്ങളുടെ പുനരധിവാസം ഉള്‍പ്പെടെയുള്ള വലിയ ദൗത്യമാണ് മുന്നിലുള്ളത്. വയനാടിനായി ഏഷ്യാനെറ്റ് ന്യൂസും കൈകോര്‍ക്കുകയാണ്. ഇന്ന് രാവിലെ 10 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന 'എൻനാട് വയനാട്' ലൈവത്തോണിൽ രാഷ്ട്രീയ ശാസ്ത്ര സാമൂഹീക സാംസ്കാരിക രംഗത്തെ പ്രമുഖ‍ര്‍ പങ്കുചേരും.