വയനാട് പുനരധിവാസ വിഷയത്തിൽ യൂത്ത് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ. തങ്ങൾ 20 കോടി രൂപ സർക്കാരിന് കൈമാറിയതിന്‍റെ കണക്കുകൾ പുറത്തുവിട്ട ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് വാഗ്ദാനം ചെയ്ത 30 വീടുകൾ എവിടെയെന്നും അതിനായി പിരിച്ച പണത്തിന്‍റെ കണക്ക് എവിടെയെന്നും ചോദിച്ചു
കോഴിക്കോട്: വയനാട് പുനരധിവാസത്തിൽ യൂത്ത് കോൺഗ്രസ് നേതാവും ആറന്മുളയിലെ യു ഡി എഫ് സ്ഥാനാർഥിയുമായ അബിൻ വർക്കിക്ക് മറുപടിയുമായി ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫ്. ചൂരൽമല ദുരന്തത്തിൽ ഡി വൈ എഫ് ഐ ഇടപെട്ടതിനെ വില കുറച്ചു കാണുന്നത് തീർത്തും അൽപ്പത്തരമാണെന്ന് വസീഫ് ചൂണ്ടിക്കാട്ടി. 25 വീട് സർക്കാരുമായി സഹകരിച്ച് നൽകുമെന്ന് ഡി വൈ എഫ് ഐ ആദ്യം പറഞ്ഞു. എന്നാൽ അന്ന് യൂത്ത് കോൺഗ്രസ് 30 വീട് പ്രഖ്യാപിച്ചു. ഈ നിമിഷം വരെ ആ വീടിനെ പറ്റി യൂത്ത് കോൺഗ്രസ് മിണ്ടുന്നില്ലെന്നും ഡി വൈ എഫ് ഐ അധ്യക്ഷൻ വിമർശിച്ചു. യൂത്ത് കോൺഗ്രസിന്‍റെ വാക്ക് കേട്ട് വയനാട്ടിലെ ദുരന്തബാധിതർ പ്രതീക്ഷയോട് കാത്തിരിക്കുകയാണ്. അവരോട് യൂത്ത് കോൺഗ്രസ് മാപ്പ് പറയണമെന്നും വസീഫ് ആവശ്യപ്പെട്ടു. 30 വീടിന് യൂത്ത് കോൺഗ്രസ് പണം പിരിച്ചു. അതിന് കണക്ക് ഇല്ലെന്നും ഡി വൈ എഫ് ഐ ആരോപിച്ചു. ഡി വൈ എഫ് ഐ അധ്വാനിച്ച് ഉണ്ടാക്കിയ പണമാണ് 20 കോടി. അതാണ് സർക്കാരിന് കൈമാറിയത്. പ്രതീത്മാകമായി ഡി വൈ എഫ് ഐ ചെക്ക് കൈമാറി അതിൽ സി എം ഡി ആർ എഫ് (മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി) എന്ന് എഴുതി. അതാണ് ഇപ്പോൾ യൂത്ത് കോൺഗ്രസ് ആക്ഷേപമായി ഉയർത്തുന്നത്.
കണക്കുകൾ പുറത്തുവിട്ട് ഡി വൈ എഫ് ഐ
ഡി വൈ എഫ് ഐ ടൗൺഷിപ്പ് പദ്ധതിക്ക് ആണ് പണം കൈമാറിയത്. പണം പിരിച്ചതിന്‍റെ കൃത്യമായ രേഖകൾ ഡി വൈ എഫ് ഐയുടെ കയ്യിലുണ്ട്. ഘട്ടം ഘട്ടമായി ആണ് സി എം ഡി ആർ എഫലേക്ക് പണം കൈമാറിയതെന്നും വസീഫ് വിവരിച്ചു. പണം കൈമാറിയതിന്‍റെ രേഖകൾ പുറത്ത് വിട്ടാണ് ഡി വൈ എഫ് ഐ അധ്യക്ഷൻ ഇക്കാര്യം വ്യക്തമാക്കിയത്. വയനാട് പുനരധിവാസത്തിനായി ഇത്രയൊക്കെ ചെയ്തിട്ടും ഡി വൈ എഫ് ഐക്കെതിരെ യൂത്ത് കോൺഗ്രസ് ആക്ഷേപം നടത്തുന്നു. 30 വീടിന് യൂത്ത് കോൺഗ്രസ് പണം പിരിച്ചു, അതിന് ഒരു കണക്കും ഇല്ല. കണക്ക് പുറത്തുവിടാൻ ധൈര്യമുണ്ടോയെന്നും ഡി വൈ എഫ് ഐ ചോദിച്ചു. കായംകുളം എം എൽ എയും എൽ ഡി എഫ് സ്ഥാനാർഥിയുമായ യു പ്രതിഭയ്ക്ക് എതിരെയുള്ള യുഡിഎഫ് നേതാവിന്റെ അധിക്ഷേപ പരമാർശത്തിൽ പ്രതിപക്ഷ നേതാവ് മറുപടി പറയണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു. ഇർഷാദ് ചക്കാലശ്ശേരിയെ തിരുത്താൻ യു ഡി എഫ് നേതാക്കൾ തയ്യാറാകണമെന്നും വസീഫ് ആവശ്യപ്പെട്ടു.
