മലപ്പുറം ജില്ലയില്‍ വേങ്ങരയിലാണ് വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്തത്. പനി ബാധിച്ച് ആറ് വയസുകാരൻ മുഹമ്മദ് ഷാൻ മരിച്ചിരുന്നു.
മലപ്പുറം: മലപ്പുറത്ത്, വെസ്റ്റ് നൈല്‍ വൈറസ് പക്ഷികളിലും മൃഗങ്ങളിലും പടര്‍ന്നിട്ടുണ്ടോയെന്നതിന്‍റെ ആദ്യ പരിശോധന ഫലം ഇന്ന് പുറത്തുവന്നേക്കും. കൊതുകുകളിലെ രക്തപരിശോധനയുടെ ഫലവും ഇന്ന് കിട്ടുമെന്നാണ് സൂചന. മലപ്പുറം ജില്ലയില്‍ വേങ്ങരയിലാണ് വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്തത്. പനി ബാധിച്ച് ആറ് വയസുകാരൻ മുഹമ്മദ് ഷാൻ മരിച്ചിരുന്നു.
മുഹമ്മദ് ഷാന് രോഗം സ്ഥിരീകരിച്ച സമയത്തുതന്നെ സമീപ പ്രദേശമായ തെന്നലയില്‍ ഏതാനും കാക്കകളും ചത്ത് വീണിരുന്നു. ഈ കാക്കകളെ ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ ആലപ്പുഴയിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു. ഒപ്പം മുഹമ്മദ് ഷാന്‍റെ വീട്ടില്‍ വളര്‍ത്തിയിരുന്ന ആടുകളുടേയും കോഴികളുടേയും രക്ത സാമ്പിളും പരിശോധനയ്ക്ക് അയച്ചിരുന്നു. ഇവയുടെ രാസപരിശോധന ഫലം ഇന്ന് ലഭിച്ചേക്കും.
വേങ്ങരയില്‍ നിന്ന് ആരോഗ്യവകുപ്പ് പിടികൂടിയ കൊതുകുകളുടെ രക്ത പരിശോധനാ ഫലവും ഇന്നുണ്ടാകുമെന്നാണ് സൂചന. പക്ഷികളില്‍നിന്ന് കൊതുകുകള്‍ വഴിയാണ് വെസ്റ്റ് നൈല്‍ വൈറസ് മനുഷ്യരിലേക്ക് പടരുന്നത്. ഈ സാഹചര്യത്തിലാണ് കാക്കകളേയും കൊതുകുകളേയും പരിശോധനയ്ക്ക് വിധേയമാക്കിയത്. വെസ്റ്റ് നൈല്‍ വൈറസ് പടര്‍ന്നിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്‍റെ പ്രാഥമിക നിഗമനം.
