തിരുവനന്തപുരം കോർപ്പറേഷൻ തെരുവ് നായകളെ നിയമവിരുദ്ധമായി പിടികൂടി കൊല്ലുകയാണെന്ന് ആരോപിച്ച് മൃഗസംരക്ഷണ പ്രവർത്തകർ പ്രതിഷേധിച്ചു. എബിസി ചട്ടങ്ങൾ ലംഘിച്ചാണ് കോർപ്പറേഷൻ പ്രവർത്തിക്കുന്നതെന്നും വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കുമെന്നും പ്രതിഷേധക്കാർ അറിയിച്ചു.

തിരുവനന്തപുരം: നഗരത്തിൽ തെരുവ് നായകളെ നിയമവിരുദ്ധമായി പിടികൂടി കൊല്ലുകയാണെന്നും വിജനമായ സ്ഥലങ്ങളിൽ തള്ളുകയാണെന്നും ആരോപിച്ച് തിരുവനന്തപുരം കോർപ്പറേഷനെതിരെ ഓഫീസിന് മുന്നിൽ മൃഗസംരക്ഷണ പ്രവർത്തകരുടെ പ്രതിഷേധം. കോർപ്പറേഷൻ ഭരണ സമിതിക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കിയും പ്ലക്കാർഡുകൾ ഏന്തിയും പ്രതിഷേധക്കാർ രംഗത്തിറങ്ങി. ​കോർപ്പറേഷന്റെ നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണെന്നും മൃഗസംരക്ഷണ പ്രവർത്തകർ പറഞ്ഞു.

​എബിസി ചട്ടങ്ങളുടെ ലംഘനം

​സുപ്രീം കോടതി നിർദ്ദേശങ്ങളും ആനിമൽ ബർത്ത് കൺട്രോൾ ചട്ടങ്ങളും കാറ്റിൽപ്പറത്തിയാണ് കോർപ്പറേഷൻ നിലവിൽ പ്രവർത്തിക്കുന്നതെന്ന് പ്രതിഷേധക്കാരായ തിരുവനന്തപുരത്തെ മൃഗ സ്നേഹികളുടെ സംഘടന ആരോപിക്കുന്നു. പിടികൂടുന്ന നായകളെ ഷെൽട്ടറുകളിലേക്ക് മാറ്റുകയാണെന്നാണ് കോർപ്പറേഷൻ മേയർ അവകാശപ്പെടുന്നത്. എന്നാൽ ഈ ഷെൽട്ടറുകൾ എവിടെയാണെന്ന ചോദ്യത്തിന് അധികൃതരുടെ പക്കൽ കൃത്യമായ മറുപടിയില്ല. നേരിട്ട് അന്വേഷിച്ചപ്പോൾ മേയറുടെ ഭാഗത്തുനിന്ന് രൂക്ഷമായ പെരുമാറ്റമാണുണ്ടായതെന്നും ഇവർ ആരോപിക്കുന്നു. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് പിടികൂടുന്ന നായ്ക്കളെ കൊല്ലുകയോ മറ്റ് പഞ്ചായത്തുകളുടെ അതിർത്തികളിൽ കൊണ്ടുപോയി തള്ളുകയോ ആണ് ചെയ്യുന്നതെന്ന് മൃഗസ്നേഹികൾ പറയുന്നു. അഭിഭാഷകൻ കൂടിയായ മേയർ തന്നെ ഇത്തരത്തിൽ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് പ്രതിഷേധാർഹമാണെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി.

​​ചട്ടപ്രകാരം ഒരു നായയെ ദയാവധത്തിന് വിധേയമാക്കണമെങ്കിൽ കടുത്ത അക്രമകാരിയാണെന്ന് ദൃശ്യങ്ങൾ സഹിതം പലവട്ടം തെളിയണം. തുടർന്ന് ഡോക്ടർമാർ അടങ്ങുന്ന എബിസി മോണിറ്ററിങ് കമ്മിറ്റി പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയാൽ മാത്രമേ ഇതിന് അനുമതിയുള്ളൂ. എന്നാൽ തിരുവനന്തപുരത്ത് ഇതൊന്നും പാലിക്കപ്പെടുന്നില്ലെന്നാണ് ആക്ഷേപം. ​തെരുവ് നായകളുടെ വിഷയത്തിൽ സുപ്രീം കോടതിയുടെ ഡിവിഷൻ ബെഞ്ച് പ്രവർത്തനം ആരംഭിക്കുന്ന ആദ്യ ദിവസം തന്നെ കോർപ്പറേഷനെതിരെ ഹർജി നൽകുമെന്നും അതിലൂടെ ശാശ്വത പരിഹാരം കണ്ടെത്തുമെന്നും സമരക്കാർ വ്യക്തമാക്കി.