നിയമസഭയിലെ വിപ്പ് ലംഘനം: നടപടി ആവശ്യപ്പെട്ട് പിജെ ജോസഫ് വിഭാഗം സ്പീക്കർക്ക് പരാതി നൽകി
വിപ്പ് ലംഘിച്ച പി ജെ ജോസഫിനെതിരെയും മോൻസ് ജോസഫിനെതിരെയും നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ജോസ് വിഭാഗമാണ് ആദ്യം സ്‍പീക്കര്‍ക്ക് കത്ത് നൽകിയത്
തിരുവനന്തപുരം: അവിശ്വാസ പ്രമേയ ചർച്ചയിലും രാജ്യസഭാ തെരഞ്ഞെടുപ്പിലും പാർട്ടി വിപ്പ് ലംഘിച്ചെന്ന പരാതിയിൽ ജോസ് വിഭാഗം എംഎൽഎമാർക്ക് എതിരെ പിജെ ജോസഫ് വിഭാഗം സ്പീക്കർക്ക് പരാതി നൽകി. റോഷി അഗസ്റ്റിൻ, എൻ ജയരാജ് എംഎൽഎമാരെ അയോഗ്യരാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജോസഫ് വിഭാഗത്തിനെതിരെ ജോസ് വിഭാഗവും പരാതി നൽകിയിട്ടുണ്ട്.
വിപ്പ് ലംഘിച്ച പി ജെ ജോസഫിനെതിരെയും മോൻസ് ജോസഫിനെതിരെയും നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ജോസ് വിഭാഗമാണ് ആദ്യം സ്‍പീക്കര്‍ക്ക് കത്ത് നൽകിയത്. വോട്ടടുപ്പിൽ പങ്കെടുക്കരുതെന്ന വിപ്പ് ഇരുവരും ലംഘിച്ചുവെന്നാണ് പ്രൊഫ എൻ ജയരാജ് എംഎൽഎ സ്പീക്കർക്ക് നൽകിയ കത്തിൽ ആക്ഷേപിച്ചത്. ഇതിന് പിന്നാലെ പി ജെ ജോസഫ് സ്പീക്കർക്ക് നൽകിയ കത്തിൽ റോഷി അഗസ്റ്റിൻ, പ്രഫ ജയരാജ് എന്നിവർ യുഡിഎഫ് വിപ്പ് ലംഘിച്ചുവെന്ന് ആരോപിച്ചു. എന്നാൽ അച്ചടക്ക നടപടിഎടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇരുവർക്കുമെതിരെ എന്ത് നടപടി എടുക്കണമെന്ന് സ്‍പീക്കറെ പിന്നിട് അറിയിക്കുമെന്ന് ജോസഫ് വിഭാഗം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ 24 നാണ് രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പും അവിശ്വാസ പ്രമേയ ചർച്ചയും നടന്നത്. ഇതിൽ നിന്നും വിട്ടു നിൽക്കണം എന്നാവശ്യപ്പെട്ട് എംഎൽഎ മാരായ പി ജെ ജോസഫ്, മോൻസ് ജോസഫ്, സി എഫ് തോമസ് എന്നിവർക്ക് റോഷി അഗസ്റ്റിൻ വിപ്പ് നൽകിയിരുന്നു. ഇത് ലംഘിച്ച് പി ജെ ജോസഫും മോൻസ് ജോസഫും വോട്ടു ചെയ്തു. കെ എം മാണി മരിച്ചതിന് ശേഷം ചേർന്ന പാർലമെന്‍ററി പാർട്ടി യോഗം മോൻസ് ജോസഫിനെ വിപ്പായി തെരഞ്ഞെടുത്തിരുന്നു. അതിനാൽ മോൻസ് നൽകിയ വിപ്പാണ് നില നിൽക്കുകയെന്നായിരുന്നു ജോസഫ് വിഭാഗത്തിന്‍റെ വാദം.