'നേതൃത്വത്തിന്‍റെ മൗനം ദുരൂഹം', ആലപ്പുഴയിലെ സിപിഎം നേതാവ് സജീവന്റെ തിരോധാനത്തിൽ പാർട്ടിക്കെതിരെ ഭാര്യ
സമ്മേളനകാലത്ത് ഔദ്യോഗിക വിഭാഗത്തിനെതിരെ നീങ്ങാതിരിക്കാൻ സജീവനെ മാറ്റിയതെന്ന ആക്ഷേപം ശക്തമാണ്. പാർട്ടി നേതൃത്വം മൗനം പാലിക്കുമ്പോൾ അന്വേഷണം വേഗത്തിൽ ആക്കണം എന്നാവശ്യപ്പെട്ട് ജി. സുധാകരൻ ജില്ലാ പൊലീസ് മേധാവിയെ കണ്ടു.
ആലപ്പുഴ: തോട്ടപ്പള്ളിയിൽ സിപിഎം (CPM) പ്രാദേശിക നേതാവിന്‍റെ തിരോധാനത്തിൽ പാർട്ടിക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ. സജീവനെ കാണാതായി ഒരുമാസം പിന്നിട്ടിട്ടും നേതൃത്വത്തിന്‍റെ മൗനം ദുരൂഹമാണെന്ന് ഭാര്യ സവിത ആരോപിച്ചു. അതിനിടെ, സജീവനെ വേഗത്തിൽ കണ്ടെത്തണം എന്നാവശ്യപ്പെട്ട് മുൻ മന്ത്രി ജി സുധാകരൻ (G Sudhakaran) രംഗത്തെത്തിയത് പാർട്ടി കേന്ദ്രങ്ങളിൽ ചർച്ചയായി.
സിപിഎം പൂത്തോപ്പ് ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെയായിരുന്നു ബ്രാഞ്ച് അംഗവും മത്സ്യ തൊഴിലാളിയുമായ സജീവനെ കാണാതായത്. ഒരു മാസമാകുമ്പോഴും പാർട്ടി നേതാക്കൾ ആരും തിരക്കിയെത്തിയില്ല. സിപിഎമ്മിലെ വിഭാഗീയതയാണ് സജീവന്റെ തിരോധാനത്തിന് പിന്നിലെന്ന്, തുടക്കം മുതൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിരുന്നു.
സമ്മേളനകാലത്ത് ഔദ്യോഗിക വിഭാഗത്തിനെതിരെ നീങ്ങാതിരിക്കാൻ സജീവനെ മാറ്റിയതെന്ന ആക്ഷേപം ശക്തമാണ്. പാർട്ടി നേതൃത്വം മൗനം പാലിക്കുമ്പോൾ അന്വേഷണം വേഗത്തിൽ ആക്കണം എന്നാവശ്യപ്പെട്ട് ജി. സുധാകരൻ ജില്ലാ പൊലീസ് മേധാവിയെ കണ്ടു. പാർട്ടിയിൽ ഒറ്റപ്പെട്ട് നിൽക്കുന്ന ജി. സുധാകരൻ വിഷയത്തിൽ ഇടപെട്ടത് ശ്രദ്ധേയമായി. ഇത് ഔദ്യോഗിക പക്ഷത്തിനെതിരായുള്ള നീക്കാമെന്നാണ് സൂചന.
അതേസമയം മറ്റൊരു ആക്ഷേപം കരിമണൽ കമ്പനിക്കെതിരെയുള്ള സംയുക്ത സമരസമിതിയുടേതാണ്. തോട്ടപ്പള്ളിയിലെ കരിമണൽ ഖനന വിരുദ്ധ സമരത്തിന്‍റെ സജീവ സാനിധ്യമായിരുന്നു സജീവൻ. തിരോധാനത്തിൽ കരിമണൽ കമ്പനിക്കെതിരെയാണ് സംയുക്ത സമരസമിതി ആക്ഷേപം ഉന്നയിക്കുന്നത്. വിഷയത്തില്‍ സമരസമിതി പ്രതിഷേധം ശക്തമാക്കി.