തിരുവനന്തപുരത്ത് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥൻ ഭാര്യയെ തലയ്ക്ക് അടിച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്തു
പൊന്നൻ്റെ വീട്ടിൽ നിന്നും ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികൾ ചോരയിൽ കുളിച്ചു കിടക്കുന്ന ലീലയെ കാണുകയും ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു.
തിരുവനന്തപുരം: നഗരത്തെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. വട്ടിയൂർക്കാവ് തൊഴുവൻകോടിനടുത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു. പൊലീസുദ്യാോഗസ്ഥനായ പൊന്നനാണ് ഭാര്യയും റിട്ട. പൊലീസ് ഉദ്യോഗസ്ഥയുമായ ലീലയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ദീർഘകാലമായി നിലനിൽക്കുന്ന കുടുംബകലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് വിവരം.
തൊഴുൻകോട്ടെ രണ്ട് വീടുകളിലായാണ് പൊന്നനും ഭാര്യ ലീലയും താമസിക്കുന്നത്. ഇന്നലെ ബന്ധു വീട്ടിൽ തങ്ങിയിരുന്ന പൊന്നൻ രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ലീല ഇവിടേക്ക് വന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടാക്കുകയും വാഗ്വാദം അതിരു കടന്നതോടെ പൊന്നൻ ഭാര്യയെ പട്ടിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
പൊന്നൻ്റെ വീട്ടിൽ നിന്നും ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികൾ ചോരയിൽ കുളിച്ചു കിടക്കുന്ന ലീലയെ കാണുകയും ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. പൊലീസ് ആംബുലൻസ് ഉടനെ സ്ഥലത്ത് എത്തുകയും ഇതിൽ കയറ്റി ലീലയെ ആശുപത്രിയിൽ കൊണ്ടു പോകുകയും ചെയ്തു.
ലീലയെ ആശുപത്രിയിലേക്ക് കൊണ്ടു പോയ ശേഷം നാട്ടുകാരും ബന്ധുക്കളും ചേർന്ന് പൊന്നന് വേണ്ടി തെരച്ചിൽ നടത്തുന്നതിനിടെയാണ് അടുത്തുള്ള പറമ്പിലെ പ്ലാവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ കണ്ടെത്തും മുൻപേ പൊന്നൻ മരണപ്പെട്ടിരുന്നു. സ്ഥലത്ത് എത്തിയ പൊലീസ് പൊന്നൻ്റെ മൃതദേഹം താഴെയിറക്കി ഇൻക്വസ്റ്റ് നടപടികളിലേക്ക് കടക്കുന്നതിനിടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ലീലയും മരണപ്പെട്ടു എന്ന വാർത്തയറിയുന്നത്. ദമ്പതികൾക്ക് രണ്ട് പെൺമക്കളാണുള്ളത്. സംഘർഷ സമയത്ത് ഇരുവരും വീട്ടിലുണ്ടായിരുന്നു.
രണ്ട് ദിവസം മുൻപാണ് മുൻ രഞ്ജിതാരവും ബാങ്കറുമായ ജയമോഹനെ നഗരത്തിലെ വീട്ടിൽ വച്ച് മകൻ കൊലപ്പെടുത്തിയത്. ഇതും സാമ്പത്തിക പ്രശ്നത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നുണ്ടായ കൊലപാതകമാണെന്നാണ് പൊലീസ് പറയുന്നത്.