കുമളിയിൽ നിന്ന് 10 കിലോ മീറ്റർ അകലെ ലോവർ ക്യാമ്പിന് സമീപത്തെ വനത്തിലാണ് ആന ഇപ്പോഴുള്ളത്. കൊട്ടാരക്കര-ദിണ്ടുഗൽ ദേശീയപാത മുറിച്ചുകടന്നാണ് ആന ഇവിടെയെത്തിയത്.
ഇടുക്കി: ചിന്നക്കനാലിൽ നിന്നും മയക്കുവെടി വച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്ന് വിട്ട കാട്ടാന അരിക്കൊമ്പന്‍ വീണ്ടും ചിന്നക്കനാലിലേക്ക് മടങ്ങിയെത്തുമോയെന്ന ആശങ്ക ശക്തമാവുകയാണ്. ഇന്നലെ രാത്രി കുമളിയിലെ ജനവാസമേഖലയിൽ എത്തിയ അരിക്കൊമ്പൻ വീണ്ടും തമിഴ്നാട് വനമേഖലയിലേക്ക് കടന്നു. കുമളിയിൽ നിന്ന് 10 കിലോ മീറ്റർ അകലെ ലോവർ ക്യാമ്പിന് സമീപത്തെ വനത്തിലാണ് ആന ഇപ്പോഴുള്ളത്. കൊട്ടാരക്കര-ദിണ്ടുഗൽ ദേശീയപാത മുറിച്ചുകടന്നാണ് ആന ഇവിടെയെത്തിയത്.
ചിന്നക്കനാലില്‍ സ്ഥിരം ശല്യക്കാരനായിരുന്ന അരിക്കൊമ്പനെ ഏപ്രിൽ മുപ്പതിന് പുലർച്ചെയാണ് മയക്കുവെടിവച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ടത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷമായിരുന്നു അരിക്കൊമ്പനെ പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്ന് വിട്ടത്. അതിന് ശേഷം തമിഴ്നാട്ടിലെ മേഘമലയിലെ ജനവാസമേഖലയിലെത്തിയ അരിക്കൊമ്പൻ ഇന്നലെ രാത്രി തിരികെ കുമളിയിലെ ജനവാസ മേഖലയിലെത്തി. തുറന്നുവിട്ട അന്ന് മുതൽ ഇതുവരെയുള്ള അരിക്കൊമ്പന്‍റെ സഞ്ചാരം നോക്കാം.
ഏപ്രിൽ 30ന് പുലർച്ചെ
പെരിയാർ സങ്കേതത്തിലെ മേദകാനത്തിനും സീനിയറോടയ്ക്കും ഇടയിൽ തുറന്നുവിട്ടു. കുമളിയിൽ നിന്നും 19 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം.
മെയ് രണ്ടിന്
അരിക്കൊമ്പന്‍റെ സിഗ്നൽ കിട്ടിയത് തുറന്നുവിട്ട സ്ഥലത്ത് നിന്ന് 10 കിലോ മീറ്റർ അകലെ. തമിഴ്നാട് വനമേഖലയിലേക്ക് കടന്ന അരിക്കൊമ്പൻ വണ്ണാത്തിപ്പാറയിലെത്തി.
മെയ് 3ന്
അരിക്കൊമ്പന്‍റെ സിഗ്നൽ കിട്ടാതായി. രാത്രി ഒൻപതരയോടെ അതിർത്തിയിലെ വനമേഖലയിലൂടെ സഞ്ചരിക്കുന്നതായി സിഗ്നൽ കിട്ടി.

മെയ് 4ന്
തമിഴ്നാട്ടിൽ തന്നെയായിരുന്നു അരിക്കൊമ്പൻ. മണലാർ ഭാഗത്തെ വനത്തിലാണ് അന്നുണ്ടായിരുന്നത്.
മെയ് അഞ്ചിന്
കേരളത്തിലെ വനമേഖലയിലേക്ക് തിരികെ വന്നെങ്കിലും പിന്നീട് രാത്രി തമിഴ്നാട് മേഘമല ഹൈവേസ് ഡാമിനടുത്തെത്തി. തുറന്നുവിട്ട സ്ഥലത്തുനിന്ന് 22 കിലോ മീറ്റർ അകലെയാണിത്. അവിടെ കൃഷി നശിപ്പിച്ചു.വനപാലകർ തുരത്തി.
മെയ് ഏഴിന്
ചിന്നമന്നൂരിൽ നിന്ന് മേഘമലയിലേക്ക് പോകുന്ന വഴിയിൽ ഇറങ്ങി. ബസിന് സമീപത്തെത്തി. തുറന്നുവിട്ട സ്ഥലത്തുനിന്ന് 25 കിലോ മീറ്റർ അകലെയാണിത്.
മെയ് 15ന്
മണലാർ ഏസ്റ്റേറ്റിലെ റേഷൻ കട ആക്രമിച്ചു. ലയത്തിന്‍റെ വാതിലും തകർക്കാൻ ശ്രമിച്ചു. മേഘമലയിൽ നിന്ന് 9 കിലോ മീറ്റർ അകലെയാണിത്. മണലാറിലെ വനംവകുപ്പിന്‍റെ താത്കാലിക ഷെഡും അരിക്കൊമ്പൻ തകർത്തു.
മെയ് 18ന്
തുറന്നുവിട്ട മുല്ലക്കുടി ഭാഗത്ത് അരിക്കൊമ്പനെത്തി. വനംവകുപ്പിന്‍റെ താത്കാലിക ഷെഡ് തകർത്തു.
മെയ് 24ന്
അതായത് കഴിഞ്ഞ ബുധനാഴ്ച, കുമളി ടൗണിൽ നിന്ന് ആറ് കിലോ മീറ്റർ മാത്രം ആകാശദൂരത്തിലുളള ഭാഗത്തെ വനത്തിൽ ആനയെത്തി.
മെയ് 25ന്
ഇന്നലെ അർധരാത്രി കുമളിയിലെ ജനവാസമേഖലയിൽ റോസാപ്പൂക്കണ്ടം ഭാഗത്ത് അരിക്കൊമ്പനെത്തി. വനംവകുപ്പ് കാട്ടിലേക്ക് തുരത്തി.
അരിക്കൊമ്പൻ ഇപ്പോള്‍
കുമളി ടൗൺ മേഖലയിൽ നിന്നും 10 കിലോമീറ്റർ മാത്രം അകലെയാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്.
