കോന്നിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി, വായിൽ 15 ദിവസം പഴക്കമുള്ള മുറിവ്, പടക്കം കടിച്ചതെന്ന് നിഗമനം
മുറിവ് പടക്കം കടിച്ചതിനെ തുടർന്നുണ്ടായതാണെന്നാണ് നിഗമനം. മുറിവുകൾക്ക് 15 ദിവസത്തോളം പഴക്കമുണ്ട്.
പത്തനംതിട്ട: കോന്നി കൊക്കാത്തോട് കാഞ്ഞിരപ്പാറയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ചരിഞ്ഞ ആനയുടെ വായിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. മുറിവ് പടക്കം കടിച്ചതിനെ തുടർന്നുണ്ടായതാണെന്നാണ് നിഗമനം. മുറിവുകൾക്ക് 15 ദിവസത്തോളം പഴക്കമുണ്ട്. കാഞ്ഞിരംപാറ വന അതിർത്തിയിൽ ഇന്ന് രാവിലെയാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടത്.
ആറളം ഫാമിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയാനയും ചരിഞ്ഞു. ഒരാഴ്ച മുൻപ് തോട്ടത്തിൽ ആണ് കുട്ടിയാനയെ അവശനിലയിൽ കണ്ടത്. വായയിൽ പരിക്ക് പറ്റിയ നിലയിൽ ആയിരുന്നു കുട്ടിയാന. വനം വകുപ്പ് അധികൃതർ ആനയെ നിരീക്ഷിച്ചു വരികയായിരുന്നു. ഫാമിലെ വിവിധ ബ്ലോക്കുകളിലും പുഴക്കരയിലുമായി കുട്ടിയാന സഞ്ചരിച്ചിരുന്നു. അവശനിലയിൽ ആയതിനാൽ മയക്കു വെടിവെക്കാൻ സാധിച്ചിരുന്നില്ല. ആളുകളെ ഓടിക്കുന്നതിനാൽ പിടികൂടി ചികിത്സിക്കുവാനും കഴിഞ്ഞില്ല. ആറളം ഫാമിലെ നാലാം ബ്ലോക്കിലാണ് ആനക്കുട്ടിയെ കണ്ടത്.