വിലക്കും പൂരവുമായി ബന്ധമില്ല, ആന ഉടമകള്‍ തീരുമാനം മാറ്റണമെന്ന് മന്ത്രി; ആനകളെ വിട്ടുനല്‍കുമെന്ന് ഗുരുവായൂർ ദേവസ്വം
തീരുമാനത്തിൽ നിന്ന് ഉടമകൾ പിൻമാറണമെന്നും വിലക്കും പൂരവുമായി ബന്ധമില്ലെന്നും വി എസ് സുനിൽകുമാർ .
തൃശൂര്‍: മെയ് 11 മുതൽ ഉത്സവങ്ങൾക്കും പൊതുപരിപാടികൾക്കും ആനകളെ നൽകില്ലെന്ന ആന ഉടമകളുടെ സംഘടന തീരുമാനത്തിന് പിന്നാലെ ആരോഗ്യമുള്ള എല്ലാ ആനകളെയും വിട്ടു നൽകുമെന്ന് വ്യക്തമാക്കി ഗുരുവായൂർ ദേവസ്വം. തീരുമാനത്തിൽ നിന്ന് ഉടമകൾ പിൻമാറണമെന്ന് വി എസ് സുനിൽകുമാർ ആവശ്യപ്പെട്ടു. വിലക്കും പൂരവുമായി ബന്ധമില്ലെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് വിശദമാക്കി. അതേസമയം വിഷയത്തില്‍ പാറമേക്കാവ് - തിരുവമ്പാടി ദേവസ്വങ്ങളുമായി മന്ത്രി സുനിൽ കുമാർ ചർച്ച നടത്തുകയാണ്.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങള്‍ക്ക് പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ് മെയ് 11 മുതൽ ഉത്സവങ്ങൾക്കും പൊതുപരിപാടികൾക്കും ആനകളെ നൽകില്ലെന്ന് ആന ഉടമകളുടെ സംഘടന പ്രഖ്യാപിച്ചത്. തൃശൂർ പൂരത്തിന് മറ്റ് ആനകളെയും വിട്ടു നൽകില്ല. മന്ത്രിതല യോഗത്തിൽ ഉണ്ടായ തീരുമാനം സർക്കാർ അട്ടിമറിച്ചു. ഉടമകൾ ആനക്കള പീഡിപ്പിച്ച് കോടികൾ ഉണ്ടാക്കുന്നുവെന്ന വനം മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹമാണെന്നും സംഘടന വ്യക്തമാക്കിയിരുന്നു.
ഉടമകൾക്ക് കാശുണ്ടാക്കുന്നതിനുള്ള മാർഗം മാത്രമല്ല ആനയെന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്ക് പിൻവലിക്കും വരെ ബഹിഷ്കരണം തുടരുമെന്നും സംഘടന പറഞ്ഞിരുന്നു. വനംവകുപ്പ് ഉദ്യോസ്ഥർ വനം മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു. സർക്കാർ തങ്ങള്‍ക്ക് അനുകൂലമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. വനം മന്ത്രിയുടെ തീരുമാനം നിരുത്തരവാദപരമാണ്. എല്ലാ ആന ഉടമകളും തീരുമാനത്തിൽ ഒന്നിച്ചു നിൽക്കുമെന്നും ആന ഉടമകളുടെ സംഘടന പറഞ്ഞു.