സത്യം പുറത്തുവന്നതിൽ സന്തോഷമെന്നും വ്യാജ വാർത്ത നൽകിയ ദേശാഭിമാനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അൻസിൽ ജലീൽ മാധ്യമങ്ങളോട് പ്രതികരിച്ചു

കൊച്ചി : വ്യാജ ബിരുദ സർട്ടിഫിക്കറ്റ് പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയതിന് പിന്നാലെ പ്രതികരിച്ച് കെ എസ് യു സംസ്ഥാന കൺവീനർ അൻസിൽ ജലീൽ. സത്യം പുറത്തുവന്നതിൽ സന്തോഷമെന്നും വ്യാജ വാർത്ത നൽകിയ ദേശാഭിമാനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അൻസിൽ ജലീൽ മാധ്യമങ്ങളോട് പ്രതികരിച്ചു. വ്യാജ വാർത്തയുടെ ഇതിന്റെ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കെ എസ്‌ യുവും ഡി ജി പിക്ക് പരാതി നൽകും. 

അൻസിൽ ജലീലിനെതിരായ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ കഴമ്പില്ലെന്ന് കാണിച്ചാണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. തിരുവനന്തപുരം ജെഎഫ്സിഎം കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. അൻസിൽ ജലീലിനെതിരെയുള്ള ദേശാഭിമാനി വാർത്തയുടെ അടിസ്ഥാനത്തിൽ കേരള സർവകാലശാലയ്ക്ക് പരാതി കിട്ടിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അൻസിലിനെതിരെയുള്ള പൊലീസ് അന്വേഷണം. 

നിക്ഷേപകർക്ക് നൽകാനുളളത് കോടികൾ; രാഹുൽ ചക്രപാണി കസ്റ്റഡിയിൽ

പരാതിയുമായി ബന്ധപ്പെട്ട് അൻസിൽ ജലീലിനെ നിരവധി തവണ പൊലീസ് ചോദ്യം ചെയ്തിരുന്നു. എസ്എസ്എൽസി, പ്ലസ് ടു സർട്ടിഫിക്കറ്റുകൾ ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു. പ്രചരിക്കുന്ന ബിരുദ സർട്ടിഫിക്കറ്റ് താൻ നിർമിച്ചതല്ലെന്ന് അൻസിൽ ജലീൽ പൊലീസിനെ അറിയിച്ചു.

കായംകുളത്തെ മുൻ എസ് എഫ് ഐ നേതാവ് നിഖിൽ തോമസിൻ്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിനൊപ്പമാണ് അൻസിൽ ജലീലിന്റെ സർട്ടിഫിക്കറ്റ് വിവാദം ചർച്ചയായത്. ദേശാഭിമാനി വാർത്തയോടെ എസ് എഫ് ഐ വിവാദം ശക്തമായി ഉന്നയിക്കുകയായിരുന്നു. തുടർന്ന് സെനറ്റ് അംഗം അജിന്ത് സർവ്വകലാശാലക്ക് പരാതി നൽകുകയായിരുന്നു. അൻസിലിന്റെ പേരിലുള്ള സർട്ടിഫിക്കറ്റിൽ സർവകലാശാലയുടെ സീലും എംബ്ലവും വി സിയുടെ ഒപ്പും വ്യാജമെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു.