തിങ്കളാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം സെന്‍ട്രൽ സ്റ്റേഡിയത്തിലാണ് പുതിയ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ്.

തിരുവനന്തപുരം: കേരളത്തിലെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യെ ക്ഷണിച്ചു. കർണാടക, തെലങ്കാന മുഖ്യമന്ത്രിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കത്തയച്ചതായി ചീഫ് സെക്രട്ടറി അറിയിച്ചു. വൻപന്തലാണ് സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുങ്ങുന്നത്. ചീഫ് സെക്രട്ടറിയാണ് ഔദ്യോ​ഗികമായി മുഖ്യമന്ത്രിമാരെ ക്ഷണിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം സെന്‍ട്രൽ സ്റ്റേഡിയത്തിലാണ് പുതിയ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ്. 

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക് എത്തും. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ എത്തും. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്. മന്ത്രിമാരൊന്നാകെ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വ്യാഴാഴ്ചയാണ് ആദ്യ നിയമസഭാ സമ്മേളനം. അന്ന് എംഎൽഎമാരുടെ സത്യപ്രതിജ്‌‌ഞ നടക്കും. പത്ത് ദിവസം നീണ്ട അനിശ്ചിതത്വങ്ങൾക്കും നാടകീയ നീക്കങ്ങൾക്കും ഒടുവിലാണ് വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ഏറെ വൈകിയ പ്രഖ്യാപനത്തിൽ നിർണായകമായത് ജനവികാരവും ഘടക കക്ഷികളുടെ നിലപാടുകളുമാണ്. പല ട്വിസ്റ്റുകള്‍ക്ക് ഒടുവിലാണ് വി ഡി സതീശന്‍ മുഖ്യമന്ത്രി ആയത്.