Asianet News MalayalamAsianet News Malayalam

തൃശ്ശൂരിൽ അതിശക്തമായ കാറ്റ്; മരങ്ങൾ കടപുഴകി, വീടിന്റെ മേൽക്കൂര പറന്നുപോയി

അതിരപ്പിള്ളി തുമ്പൂർമുഴിയിൽ കൂറ്റൻ മുളങ്കൂട്ടം റോഡിലേയ്ക്ക് മറിഞ്ഞു വീണു. ഇവിടെ വാഹന ഗതാഗതം തടസപ്പെട്ടു

wind like cyclone hit thrissur many trees fallen
Author
Thrissur, First Published Jul 15, 2022, 8:40 AM IST

തൃശൂർ: ജില്ലയിൽ വിവിധ ഇടങ്ങളിൽ അതിശക്തമായ കാറ്റ് വീശി. പുത്തൂർ, പാണഞ്ചേരി, നടത്തറ പ്രദേശങ്ങളിലാണ് ചുഴലിക്കാറ്റിന് സമാനമായ രീതിയിൽ കാറ്റ് വീശിയത്. രാവിലെ ആറരയോടെയായിരുന്നു സംഭവം. ഇതേ തുടർന്ന് ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. ഒരു വീടിന്റെ മേൽക്കൂരയുടെ ഓടുകൾ പറന്നു പോയി. 

അതിരപ്പിള്ളി തുമ്പൂർമുഴിയിൽ കൂറ്റൻ മുളങ്കൂട്ടം റോഡിലേയ്ക്ക് മറിഞ്ഞു വീണു. ഇവിടെ വാഹന ഗതാഗതം തടസപ്പെട്ടു. തുമ്പൂർമുഴി - അതിരപ്പിള്ളി റൂട്ടിൽ ഗതാഗതം പുനസ്ഥാപിക്കാൻ രണ്ടു മണിക്കൂറെടുക്കുമെന്നാണ് കരുതുന്നത്. മുളങ്കൂട്ടം മുറിച്ചു മാറ്റാൻ ഫയർഫോഴ്സ് ശ്രമം തുടങ്ങി. അട്ടപ്പാടിയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. ആനക്കട്ടി - മണ്ണാർക്കാട് റോഡിൽ കൽക്കണ്ടിയിൽ വൈദ്യുതി ലൈനിലേക്ക് മരം വീണ് ഇവിടെയും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുകയാണ്. ഇന്നലെ രാത്രി മുതൽ പലയിടത്തും പെയ്യുന്ന മഴയിൽ മരങ്ങൾ കടപുഴകി. വീടുകൾക്കും വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. മലയാറ്റൂരിൽ  ഇന്നലെ രാത്രിയുണ്ടായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീടുകളിലേക്ക് വീണു. പല  സ്ഥലങ്ങളിലും വൈദ്യുതി ബന്ധം താറുമാറായി. ഇന്ന് രാവിലെ 8.30 ഓടെ ശക്തമായ കാറ്റ് വീശി. നൂറോളം ജാതി മരങ്ങളും, തേക്കും കാറ്റത്ത് ഒടിഞ്ഞ് വീണു. റോഡിലേക്കും മരങ്ങൾ വീണു. വൈദ്യുതി ബന്ധവും തകരാറിലായി. ഗതാഗതം  പല  സ്ഥലങ്ങളിലും  തടസ്സപ്പെട്ടു.

തൊടുപുഴക്കടുത്ത് കുണിഞ്ഞിയിൽ ശക്തമായ കാറ്റിൽ വ്യാപകമായ നാശനഷ്ടം സംഭവിച്ചു. മരങ്ങൾ ഒടിഞ്ഞു വീണ് വീടുകൾക്കും കടമുറികൾക്കും കേടുപാടുണ്ടായി. സ്ഥലത്ത് വ്യാപകമായ കൃഷി നാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു ശക്തമായ കാറ്റ് വീശിയത്. 

കക്കയം ഡാമിൻറെ രണ്ട് ഷട്ടറുകളും 30 സെന്റീമീറ്റർ വീതം ഉയർത്തിയിരിക്കുകയാണ് ഇപ്പോൾ. രാവിലെ പത്തരയോടെ ഒരു ഷട്ടർ 30 സെൻറീമീറ്ററിൽ നിന്നും 45 സെൻറീമീറ്റർ ആയി ഉയർത്തി. ഇതോടെ ഡാമിൽ നിന്നും സെക്കൻഡിൽ 65 ക്യൂബിക് മീറ്റർ ജലം പുറത്തേക്ക് ഒഴുകുന്നുണ്ട്. കോഴിക്കോട് മാവൂർ കൽപ്പള്ളിയിൽ ശക്തമായ മഴയിൽ വീടിന് മുകളിൽ മരം വീണ് കേടുപാടുണ്ടായി. നാടക നടൻ മിർഷാദിന്റെ വീടിന് മുകളിലാണ് മരം വീണത്.

തൃശ്ശൂർ നടത്തറ ചേരുങ്കഴിയിൽ രാവിലെയുണ്ടായ ശക്തമായ കാറ്റിൽ വ്യാപക നാശ നഷ്ടമുണ്ടായി. റബ്ബർ, തെങ്ങ്, ജാതി മരങ്ങൾ കടപുഴകി. എട്ട് വീടുകൾക്ക് ഭാഗീകമായി കേടുപാടുണ്ടായി.

വയനാട് ചുരത്തിന് താഴെ അടിവാരത്ത് വെളളക്കെട്ടുണ്ടായി. സമീപത്തെ പാലത്തിലും കടകളിലും വീടുകളിലും വെള്ളം കയറി. പുതുപ്പാടി പഞ്ചായത്തിലെ പ്രൈമറി സ്കൂളുകൾക്ക് ശക്തമായ മഴയെ തുടർന്ന് എ ഇ ഒ അവധി പ്രഖ്യാപിച്ചു. പോത്തുണ്ടി പാലത്തിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. വള്ളിയാട് പാലത്തിലും വെള്ളക്കെട്ടുണ്ട്.

കൂടുതൽ മഴ വാർത്തകൾ

അറബിക്കടലിൽ ന്യുന മർദ്ദം ,മൺസൂൺ പാത്തിയും സജീവം

കേരളത്തില്‍ 5 ദിവസം വ്യാപകമായ മഴക്ക് സാധ്യത

കോഴിക്കോട് ഒറ്റപ്പെട്ട ശക്തമായ മഴ;മരം വീണു,വീടുകളിൽ വെള്ളം കയറി

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ, കാറ്റ്; പലയിടത്തും വെള്ളം കയറി

ശക്തമായ മഴ : വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

മൂന്നാറിൽ  മണ്ണിടിഞ്ഞ് ദേഹത്തേക്ക് വീണ് ഒരാൾ മരിച്ചു

ദേവികുളം ഗ്യാപ് റോഡിൽ മണ്ണിടിച്ചിൽ, ഗതാഗതതടസം

 

Follow Us:
Download App:
  • android
  • ios