ഞെട്ടിപ്പിക്കുന്ന കണക്കുകൾ! എല്ലാവരും അക്കരയ്ക്ക്,കോളേജുകളിൽ പഠിക്കാൻ വിദ്യാർത്ഥികളില്ല! 37% സീറ്റുകളും കാലി
അതേസമയം, രാജ്യങ്ങളുടെ നയം മാറ്റവും, സുരക്ഷിത കുടിയേറ്റത്തിലെ ധാരണക്കുറവും കാരണം വിദേശത്ത് നിന്ന് മടുത്ത് മടങ്ങുന്നവരും ഇനി എന്തുചെയ്യുമെന്ന ആശങ്കയിലാണ്
![With the influx of students to study abroad, the seats in the state's colleges are lying vacant With the influx of students to study abroad, the seats in the state's colleges are lying vacant](https://static-ai.asianetnews.com/images/01hmnapsf685k32nkyrx7hkwe4/kerala-squad_363x203xt.jpg)
കൊച്ചി: വിദേശപഠനത്തിന് വിദ്യാർത്ഥികൾ ഒഴുകിയതോടെ സംസ്ഥാനത്തെ കോളേജുകളിലെ സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നു. ഈ അധ്യയനവര്‍ഷം മാത്രം 37ശതമാനം സീറ്റുകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. ആര്‍ട്സ് ആന്‍ഡ് സയന്‍സ്, സ്വാശ്രയ കോളേജുകളില്‍ ശാസ്ത്രവിഷയങ്ങൾ പഠിക്കുന്നവരുടെ എണ്ണവുംകുത്തനെ ഇടിഞ്ഞു. അതേസമയം രാജ്യങ്ങളുടെ നയം മാറ്റവും, സുരക്ഷിത കുടിയേറ്റത്തിലെ ധാരണക്കുറവും കാരണം വിദേശത്ത് നിന്ന് മടുത്ത് മടങ്ങുന്നവരും ഇനി എന്തുചെയ്യുമെന്ന ആശങ്കയിലാണ്. എറണാകുളം പിറവത്തെ മണിമലക്കുന്ന് സർക്കാർ കോളേജിലെ ബിഎസ്‍സി ഫിസിക്സ് വകുപ്പില്‍ ആകെ 13 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് പഠിക്കുന്നത്. ബിഎസ്സി ഫിസിക്സ് ഒന്നാം വർഷ ക്ലാസില്‍ നാലു വിദ്യാര്‍ത്ഥികളും രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായി രണ്ടുപേരുമാണുള്ളത്. ഏഴു പേരാണ് മൂന്നാം വര്‍ഷം ഫിസിക്സ് ക്ലാസിലുള്ളത്. ഇതേ കോളേജിലെ കെമിസ്ട്രി വകുപ്പിലാകെ 27പേര്‍ മാത്രമാണുള്ളത്. പതിറ്റാണ്ടുകളായി ഒരു മാറ്റവും ഇല്ലാത്ത വ്യവസായ സ്ഥാപനങ്ങളിലേക്ക് എത്തി നോക്കാത്ത സിലബസും വിദ്യാര്‍ത്ഥികളെ ഈ കോഴ്സുകളില്‍നിന്നും അകറ്റുന്നതിനുള്ള കാരണങ്ങളിലൊന്നായി മാറിയിട്ടുണ്ട്.
കേരള സർവകലാശാലയിൽ 25ശതമാനം, എംജിയിൽ 40ശതമാനം, കാലിക്കറ്റിൽ 36ശതമാനം, കണ്ണൂരിൽ 45ശതമാനം സീറ്റുകളിലും വിദ്യാർത്ഥികളില്ല. ആകെ ഒഴിവുകളുടെ 70ശതമാനവും എഞ്ചീനീയറിംഗ് ഉൾപ്പടെയുള്ള സ്വാശ്രയ കോളേജുകളിലാണ്. ഉയർന്ന മാർക്കല്ല വിദേശപഠനത്തിന്റെ അടിസ്ഥാനം. 38ശതമാനം മലയാളി വിദ്യാർത്ഥികളുടെ പ്ലസ്ടു, ഡിഗ്രി മാർക്ക് 75ശതമാനത്തിന് താഴെയെന്നാണ് പഠനങ്ങൾ പറയുന്നത്. കോളേജുകളുടെ എണ്ണത്തിലും സാന്ദ്രതയിലും ദേശീയശരാശരിയേക്കാൾ മുകളിലാണ് കേരളം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ റാങ്കിംഗിൽ ആദ്യ നൂറിൽ ഇടം നേടിയ 15 കോളേജുകളുണ്ട്. എന്നിട്ടും വലിയ സ്വപ്നങ്ങൾക്ക് ഇവിടം പോരെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
അക്കര കടന്നാൽ എല്ലാം ശരിയാകുമെന്ന ധാരണയും വേണ്ട. വിദ്യാർത്ഥികളുടെ എണ്ണം കൂടിയതോടെ താമസിക്കാൻ സ്ഥലമില്ല, അതിശൈത്യം വരുത്തുന്ന ആരോഗ്യപ്രശ്നങ്ങൾ, കെയർ ഹോമുകളിലെ കഠിനമായ ജോലി. പാർട്ട് ടൈമായി പണിയെടുത്ത് ഫീസടക്കാമെന്ന കണക്കുക്കൂട്ടലിൽ സ്കോട്‍ലാന്‍റിലെത്തിയ ശ്രുതി കടവുമായി അടുത്ത മാസം നാട്ടിലേക്ക് മടങ്ങുകയാണ്. ശ്രുതിയെ പോലെ നിരവധി പേരാണ് പല കണക്കുക്കൂട്ടലുകളില്‍ പുറത്തേക്ക് പോയി പിന്നീട് തിരിച്ചുവരാന്‍ നില്‍ക്കുന്നത്. അവിടെ തന്നെ പിടിച്ചു നില്‍ക്കാന്‍ പണിപ്പെടുന്നവരും ഏറെയാണ്. തിരിച്ചടികൾ ഉണ്ടായാലും സാധ്യതകൾ തേടി പുതിയ ദിശയിൽ വിദ്യാർത്ഥി കുടിയേറ്റം തുടരുകയാണ്. ഗവേഷണത്തിന് ഊന്നൽ നൽകി മാറ്റങ്ങളുമായി അടുത്ത അദ്ധ്യയനം മുതല്‍ ഓണേഴ്സ് കോഴ്സുകൾ സംസ്ഥാനത്തെ കോളേജുകളില്‍ ആരംഭിക്കും. ഇത് എന്ത് മാറ്റങ്ങൾ വരുത്തുമെന്നതിലാണ് നമ്മുടെ നാട്ടിലെ കോളേജുകളുടെ ഭാവി.