നെയ്യാറ്റിന്‍കരയിലെ വൃദ്ധയുടെ മരണം; മകന്‍ കസ്റ്റഡിയില്‍, മരണവിവരം അറിയുന്നത് ശവപ്പെട്ടി വാങ്ങിവന്നപ്പോള്‍
മകന്‍ വിപിൻദാസ് ശവപ്പെട്ടി വാങ്ങി വീട്ടിലേക്കു വരുന്നത് കണ്ട നാട്ടുകാർ സംശയം തോന്നി പൊലീസിനെ വിളിച്ചുവരുത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്.
തിരുവനന്തപുരം: നെയ്യാറ്റിൻകര പൂവാർ പാമ്പുംകാലയിലെ വൃദ്ധയുടെ മരണം കൊലപാതകമെന്ന് സംശയം. മകനെ കസ്റ്റഡിയിലെടുത്ത് പൊലീസ് അന്വേഷണം നടത്തുകയാണ്. നെയ്യാറ്റിൻകര പൂവാർ പാമ്പുംകാലയിലെ ഓമനടീച്ചറാണ് ബുധനാഴ്ച മരിച്ചത്. മകന്‍ വിപിൻദാസ് ശവപ്പെട്ടി വാങ്ങി വീട്ടിലേക്ക് വരുന്നത് കണ്ട നാട്ടുകാർ സംശയം തോന്നി പൊലീസിനെ വിളിച്ച് വരുത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്.
തുടർന്ന് പൊലീസ് മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ ഓമനക്ക് മർദ്ധനം ഏറ്റതായി സ്ഥിരീകരിച്ചു. ഇതിനെ തുടർന്നാണ് വിപിന്‍ദാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഓമനയും ഇളയ മകൻ വിപിൻദാസും മാത്രമായിരുന്നു വീട്ടിൽ താമസം. കടുത്ത മദ്യപാനിയായ ഇയാൾ അമ്മയെ മർദ്ദിക്കുന്നത് പതിവായിരുന്നുവെന്ന് അയൽവാസികൾക്ക് ആക്ഷേപമുണ്ട്.