പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇതില്‍ പങ്കുണ്ടെങ്കില്‍ ശക്തമായ നടപടി ഉണ്ടാകും, ആന്റണിയെ പോലൊരു നേതാവിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതിന് പിന്നില്‍ ഗൂഡ ലക്ഷ്യമാണുള്ളതെന്നും മുല്ലപ്പള്ളി

തിരുവനന്തപുരം: എ കെ ആന്റണിക്കെതിരായ സമൂഹമാധ്യമങ്ങളിലെ മോശം പരാമര്‍ശങ്ങള്‍ അംഗീകരിക്കില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആര്‍ക്കെങ്കിലും ഇതില്‍ പങ്കുണ്ടെങ്കില്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തിലുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്വം എ കെ ആന്റണിയില്‍ മാത്രം കെട്ടിവക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് ഒരു കാരണവശാലും അനുവദിക്കില്ല. 
എ കെ ആന്റണിയെ പോലൊരു നേതാവിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതിന് പിന്നില്‍ ഗൂഡ ലക്ഷ്യമാണുള്ളതെന്ന് മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ഇത്തരക്കാരുടെ രഹസ്യ അജണ്ടകള്‍ ജനം തിരിച്ചറിഞ്ഞ് തള്ളിക്കളയുമെന്നും മുല്ലപ്പള്ളി പറഞ്ഞു. പരാജയത്തിന്റെ കാരണം ഒരാളില്‍ മാത്രം അടിച്ചേല്‍പ്പിക്കുമ്പോള്‍ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയാതെ പോവുകയാണ്. രാജ്യം വിഭജനത്തിന്റെയും. വിദ്വേഷത്തിന്റെയും വിഷലിപ്തമായ അന്തരീക്ഷത്തിലൂടെയാണ് കടന്ന് പോകുന്നത്. ഈ അവസരത്തില്‍ നാം എല്ലാവരും ഒരുമിച്ച് നിന്ന് സംഘടനയെ ശക്തിപ്പെടുത്തേണ്ട സമയമാണിതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.