ഇന്ന് ലോക എയ്ഡ്സ് ദിനം, എച്ച്ഐവി ബാധിതരെ കയ്യൊഴിഞ്ഞ് സര്‍ക്കാര്‍, പെന്‍ഷൻ മുടങ്ങിയിട്ട് 18 മാസം
ലോക്ക് ഡൗണ്‍ സമയത്ത് 5000 രൂപ നല്‍കിയതൊഴിച്ചാൽ സര്‍ക്കാര്‍, രോഗികളെ കയ്യൊഴിഞ്ഞ മട്ടാണ്. ഇതോടെ ചികിത്സകള്‍ക്കും മക്കളുടെ പഠനത്തിനും ജീവിതച്ചെലവിനുമടക്കം പണം കണ്ടെത്താനാകാതെ നെട്ടോടമോടുകയാണ് എച്ച്ഐവി ബാധിതര്‍.
തിരുവനന്തപുരം: ഇന്ന് ലോക എയ്ഡ്സ് ദിനം. എച്ച് ഐ വി ബാധിതരെ അകറ്റി നിർത്തരുതെന്നും കരുതണമെന്നും ഈ ദിനം പറയുന്നു. എന്നാൽ അതേ സമയം തന്നെ സംസ്ഥാനത്ത് എച്ച് ഐ വി ബാധിതരുടെ പെന്‍ഷൻ മുടങ്ങിയിട്ട് 18 മാസമായി. ലോക്ക് ഡൗണ്‍ സമയത്ത് 5000 രൂപ നല്‍കിയതൊഴിച്ചാൽ സര്‍ക്കാര്‍, രോഗികളെ കയ്യൊഴിഞ്ഞ മട്ടാണ്. ഇതോടെ ചികിൽസകള്‍ക്കും മക്കളുടെ പഠനത്തിനും ജീവിതച്ചെലവിനുമടക്കം പണം കണ്ടെത്താനാകാതെ നെട്ടോടമോടുകയാണ് എച്ച് ഐ വി ബാധിതര്‍.
എച്ച്ഐവിക്ക് മുന്നില്‍ പതറാതെ പിടിച്ചുനിന്നവര്‍ പക്ഷേ ഇപ്പോൾ ജീവിതച്ചെലവുകൾക്ക് മുന്നില്‍ പകച്ച് നില്‍ക്കുകയാണ്. എച്ച് ഐ വി ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് 1000 രൂപ മാസ പെന്‍ഷൻ. അത് മുടങ്ങിയിട്ട് 18 മാസം. എങ്ങനെ ജീവിക്കും ? മറുപടി പറയേണ്ടത് സര്‍ക്കാരാണ്.
എച്ച്ഐവി ബാധിതരുടെ ചികില്‍സ സൗജന്യമാണ്. എന്നാൽ മറ്റ് അസുഖങ്ങൾ വന്നാല്‍ മരുന്ന് വാങ്ങാൻ പോലും
പോലും കാശില്ല. പലരുടേയും ആരോഗ്യാവസ്ഥ മോശമാണ്. കഠിനമായ ജോലികള്‍ക്ക് പോകാനും കഴിയില്ല. ഇവരിൽ ചിലരുടെയെങ്കിലും മക്കള്‍ക്കും രോഗം പിടിപെട്ടിട്ടുണ്ട്.
പെന്‍ഷൻ മുടങ്ങിയെന്ന് സമ്മതിക്കുന്ന എയ്ഡ്സ് കണ്‍ട്രോൾ സൊസൈറ്റി പറയുന്നത് സര്‍ക്കാര്‍ സഹായിച്ചാലേ പെന്‍ഷൻ കൊടുക്കാൻ കഴിയുകയുള്ളു എന്നാണ്. സര്‍ക്കാര്‍ ഈ വര്‍ഷം അനുവദിച്ച 3.2 കോടി രൂപ ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു. ഇനി നല്‍കാൻ പണമില്ലെന്നാണ് എയ്ഡ്സ് കണ്‍ട്രോൾ സൊസൈറ്റി പറയുന്നത്.