ഏഴ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കാണ് മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചത്. നേരത്തെ മുഖ്യമന്ത്രി പോയ ശേഷം ജാമ്യം അനുവദിക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.
കൊച്ചി: എറണാകുളത്തെ നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായ കോൺഗ്രസുകാർക്ക് ജാമ്യം അനുവദിച്ച് മജിസ്ട്രേറ്റ് കോടതി. സർക്കാർ പെലീസിനെ ഉപയോഗിച്ച് നടത്തിയ സമ്മർദ്ദങ്ങൾ പൊളിഞ്ഞുവെന്ന് നേതാക്കൾ പ്രതികരിച്ചു. ഏഴ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കാണ് മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചത്. നേരത്തെ മുഖ്യമന്ത്രി പോയ ശേഷം ജാമ്യം അനുവദിക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. പിന്നീട് സിപിഎം നേതാക്കൾ ഇടപെട്ടതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞതെന്നും, ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതെന്നും, ജാമ്യം കിട്ടിയ ശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതികരിച്ചു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ കോൺഗ്രസ് നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. രാത്രി വൈകിയും എം പി ഹൈബി ഈഡന്‍, എംഎൽഎമാരായ ഉമ തോമസ്, ടി ജെ വിനോദ് എന്നിവർ പ്രവര്‍ത്തകര്‍ക്കൊപ്പം പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന് കുത്തിയിരുന്നിരുന്നു. നവകേരള സദസിനെതിരെ ശക്തമായ സമരം ഇന്നുണ്ടാകുമെന്ന് നേതാക്കൾ പ്രഖ്യാപിച്ചു. നവകേരള സദസിന് അന്ത്യകൂദാശ നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിട്ടയച്ചതോടെ ഈ സമരം അവസാനിച്ചതായ ഹൈബി ഈഡൻ എംപി അറിയിച്ചു.
തല്ലാൻ വന്നാൽ കൈകാര്യം ചെയ്യുമെന്ന് വെല്ലുവിളിച്ചായിരുന്നു കോൺഗ്രസ് പ്രതിഷേധം. നേതാക്കളുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ സ്റ്റേഷനില്‍ തള്ളിക്കയറിയിരുന്നു. കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചതോടെ പാലാരിവട്ടം സ്റ്റേഷൻ പരിസരത്ത് ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് യാത്രക്കാരും പ്രവർത്തകരുമായി വാക്കേറ്റം ഉണ്ടായി. സ്ഥലത്ത് പൊലീസും പ്രവർത്തകരും തമ്മിലെ തർക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ സ്ഥലത്ത് കൂടുതല്‍ പൊലീസുകാരെ എത്തിച്ചു. പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
എറണാകുളത്ത് ഇന്ന് നടന്ന നവകേരളയാത്രയ്ക്ക് നേരെ കരിങ്കൊടി കാണിച്ച ഏഴ് പേരെയായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി പാലാരിവട്ടത്തും മുളന്തുരുത്തിയിലുമാണ് കെ എസ് യു –യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിടണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. കാനം രാജേന്ദ്രന്‍റെ നിര്യാണത്തെത്തുടർന്ന് എറണാകുളം ജില്ലയിൽ മാറ്റിവെച്ച നാല് മണ്ഡലങ്ങളിലെ നവകേരള സദസാണ് ഇപ്പോൾ നടത്തുന്നത്.
