മന്ത്രി സജി ചെറിയാൻ മലപ്പുറത്തെയും കാസർകോട്ടെയും തിരഞ്ഞെടുപ്പ് ഫലങ്ങൾ ചൂണ്ടിക്കാട്ടി വർഗീയ ധ്രുവീകരണം നടക്കുന്നുവെന്ന് നടത്തിയ പ്രസ്താവന വിവാദമായി.
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ആലപ്പുഴയിലെ വിവാദ പ്രസ്താവനക്കെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്. കാസർകോട്ടെയും മലപ്പുറത്തെയും ജനപ്രതിനിധികളുടെ പേര് പരിശോധിച്ചാൽ വർഗീയ ധ്രുവീകരണം മനസിലാക്കാമെന്നായിരുന്നു സജി ചെറിയാന്റെ പ്രസ്താവന. മന്ത്രിയുടെ വാക്കുകൾ വാക്കുകൾ വർഗീയ വിദ്വേഷം ഉണ്ടാക്കുന്നതാണെന്ന് പരാതിയിൽ പറയുന്നു. പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനമെന്നും
യൂത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ നൽകിയ പരാതിയിൽ ആരോപിച്ചു. യുഡിഎഫ് നടത്തുന്ന വർഗീയ ധ്രുവീകരണം എന്തെന്ന് മനസിലാക്കാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് ജയിച്ച ആളുകളുടെ പേര് പരിശോധിച്ച് നോക്കിയാൽ മതിയെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞത്. ആ സമുദായത്തിൽ അല്ലാത്തവർ ഈ സ്ഥലങ്ങളിൽ എവിടെ നിന്നാലും ജയിക്കില്ല. ഇങ്ങനെയാവണോ കേരളം എന്ന് ചിന്തിക്കണമെന്നും സജി ചെറിയാൻ പറഞ്ഞു. വടക്കേ ഇന്ത്യയിലെ പോലെ കേരളത്തെയും വർഗീയ വത്കരിക്കാനാണ് ശ്രമമെന്നാണ് മന്ത്രി പറഞ്ഞതെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി ന്യായീകരിച്ചു.
നിങ്ങൾ കാസർകോട് നഗരസഭ ഫലം പരിശോധിച്ചാൽ മതി ആർക്കെല്ലാം എവിടെയെല്ലാം ഭൂരിപക്ഷമുണ്ടോ ആ സമുദായത്തിൽ പെട്ടവരേ ജയിക്കൂ. അങ്ങനെ കേരളം പോണോ? ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അതല്ലേ സംഭവിക്കുന്നത്. മലപ്പുറം ജില്ലാ പഞ്ചായത്തിൽ ജയിച്ചു വന്നവരുടെ പേരെടുത്ത് വായിച്ചുനോക്ക്. എന്താണ് നമ്മുടെ രാജ്യത്തിന്‍റെ സ്ഥിതി. നിങ്ങളിത് ഉത്തർ പ്രദേശും മധ്യപ്രദേശുമാക്കാൻ നിൽക്കരുതെന്നും സജി ചെറിയാൻ പറഞ്ഞിരുന്നു.
