യൂത്ത് കോൺഗ്രസ്സിന്റെ മുഴുവൻ സജീവ പ്രവർത്തകരും സന്നദ്ധസേനയില്‍ പങ്കാളികളാവുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. 

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി യുവജനങ്ങളെ ക്ഷണിച്ച മുഖ്യമന്ത്രിയുടെ ആവശ്യം ഏറ്റെടുത്ത് യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോൺഗ്രസ്സിന്റെ മുഴുവൻ സജീവ പ്രവർത്തകരും സന്നദ്ധസേനയില്‍ പങ്കാളികളാവുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംസ്ഥാനത്ത് ദുരന്തങ്ങളിൽ ഇടപെട്ട് സഹായിക്കാൻ സംസ്ഥാനത്താകെ വളന്റിയർമാർ വേണമെന്നും അതിന് പ്രത്യേക ഡയറക്ടറേറ്റ് വേണമെന്നും നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണ്. ഈ പ്രവർത്തനം പൂർണ്ണമായി സജ്ജമാക്കാനും ആരംഭിക്കാനും 22 മുതൽ 40 വയസ് വരെയുള്ള ആളുകളെ സന്നദ്ധ സേനയായി കണക്കാക്കും. 2.36 ലക്ഷം പേർ ഉൾപ്പെട്ട സന്നദ്ധ സേന ഈ ഘട്ടത്തിൽ രംഗത്തിറങ്ങണമെന്നുമായിരുന്നു മുഖ്യമന്ത്രി ഇന്നത്തെ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടത്.

ഇതിലേക്കുള്ള രജിസ്ട്രേഷൻ ഓൺലൈൻ വഴി നടത്തും. ഇതിനായി വെബ്പോർട്ടൽ സജ്ജീകരിച്ചിട്ടുണ്ട്. ഈ പ്രായപരിധിയിൽ പെട്ട യുവാക്കളാകെ ഈ ദുരന്ത സമയത്തെ ഏറ്റവും വലിയ സാമൂഹിക പ്രതിബദ്ധത ഏറ്റെടുക്കാൻ അർപ്പണ ബോധത്തോടെ രംഗത്തിറങ്ങണം. ഭക്ഷണവും ഭക്ഷ്യവസ്തുക്കളും വീടുകളിൽ എത്തിക്കണം. ഇതിനായി സന്നദ്ധ സേനയുടെ സേവനം പ്രയോജനപ്പെടുത്തുമെന്നായിരുന്നു മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കിയത്. താല്‍പര്യമുള്ളവര്‍ വെബ്‌പോര്‍ട്ടില്‍ പേര്‍ ചേര്‍ക്കണം. ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.