മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍, മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു
ധനേഷ്, ഗ്രീഷ്മ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുഖ്യമന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുമെന്ന വിവരത്തെ തുടര്‍ന്ന് നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയിരുന്നു.
തൃശ്ശൂർ: കേച്ചേരിയിൽ മുഖ്യമന്ത്രിയ്ക്ക് നേരെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി. മൂന്ന് പ്രവർത്തകരെ കസ്റ്റഡിയില്‍ എടുത്തു. യൂത്ത് കോൺഗ്രസ് നേതാക്കളായ മുബാറക്ക് കേച്ചേരി, ധനേഷ് ചുള്ളിക്കാട്ടിൽ, ഗ്രീഷ്മ സുരേഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്ത്. കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് പണം നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി. മുഖ്യമന്ത്രി കോഴിക്കോട് നിന്ന് ആലുവയിലേക്ക് പോകും വഴിയായിരുന്നു പ്രതിഷേധം. ഇന്‍റലിജന്‍സ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കുന്നകുളത്ത് 3 യൂത്ത് കോൺഗ്രസുകാരെ പൊലീസ് കരുതൽ തടങ്കലിൽ ആക്കിയിരുന്നു. കുന്നംകുളം നഗരസഭ കൗൺസിലറും മണ്ഡലം പ്രസിഡണ്ടുമായ ബിജു സി ബേബി, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയും മുൻ കൗൺസിലറുമായ പി ഐ തോമസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ റോഷിത് ഓടാട്ട് എന്നിവരെയാണ് പൊലീസ് കരുതൽ തടങ്കലിലാക്കിയത്.
കളമശ്ശേരി ബസ് കത്തിക്കല്‍: 3 പേര്‍ കുറ്റക്കാരെന്ന് എന്‍ഐഎ കോടതി, ശിക്ഷാവിധി തിങ്കളാഴ്ച
കൊച്ചി: കളമശേരി ബസ് കത്തിക്കൽ കേസിൽ തടിയന്‍റവിട നസീർ അടക്കം മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കൊച്ചിയിലെ എൻഐഎ കോടതി കണ്ടെത്തി. കേസിൽ പ്രതികളായ തടിയന്‍റവിട നസീർ, സാബിർ ബുഹാരി, താജുദ്ദീൻ എന്നിവരെയാണ് കുറ്റക്കാരെന്ന് കൊച്ചിയിലെ എൻഐഎ കോടതി കണ്ടെത്തിയത്. കുറ്റം സമ്മതിക്കുന്നതായി മൂന്ന് പ്രതികളും അറിയിച്ചതോടെയാണ് വിസ്താരം പൂർത്തിയാക്കാതെ വിധി പ്രസ്താവിച്ചത്. ഇവരുടെ ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും.
പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയെ തമിഴ്നാട് സർക്കാർ കോയമ്പത്തൂര്‍ ജയിലിലാക്കിയതിന് പ്രതികാരമായിട്ടാണ് കൃത്യം നടത്തിയതെന്നാണ് കുറ്റപത്രത്തിലുളളത്. തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട് കോർപറേഷന്‍റെ ബസ് 2005 സെപ്റ്റബർ 9 ന് തട്ടിക്കൊണ്ടുപോയി കളമശേരിയിൽ വെച്ച് കത്തിച്ചെന്നാണ് കേസ്. യാത്രക്കാരെ ഇറക്കിവിട്ടശേഷം ബസ് പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. 2010 ലാണ് അബ്ദുൾ നാസർ മഅദനിയുടെ ഭാര്യ സൂഫിയ മഅദനിയടക്കം 13 പേരെ പ്രതികളാക്കി എൻഐഎ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ ഈ കേസിന്‍റെ വിസ്താരം പൂർത്തായാകും മുന്പേ തന്നെ തടിയന്‍റവിട നസീർ അടക്കമുളള മൂന്ന് പ്രതികൾ തങ്ങൾ കുറ്റമേൽക്കുന്നതായി കോടതിയെ അറിയിച്ചു.
ഈ പശ്ചാത്തലത്തിലാണ് കോടതിയുടെ വിധി. ബസ് കത്തിക്കൽ കേസിലടക്കം വിവിധ കേസുകളിലായി നിരവധിക്കൊല്ലം ജയിലിൽ കഴിഞ്ഞതിനാൽ റിമാൻഡ് കാലാവധി ശിക്ഷാ കാലാവധിയായി കണക്കാക്കും എന്ന നിയമോപദേശത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രതികൾ നേരിട്ട് കുറ്റം സമ്മതിച്ചെന്നാണ് വിവരം. ഗൂഡാലോചന, തട്ടിക്കൊണ്ടുപോകൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. കേസിലെ മറ്റൊരു പ്രതിയായ അനൂപ് സമാനമായ രീതിയിൽ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. പത്താം പ്രതിയായ സൂഫിയ മദനിയടക്കം ശേഷിക്കുന്ന പ്രതികളുടെ വിസ്താരം വൈകാതെ തുടങ്ങും.