ഒറ്റവിളിയില്‍ പാതിരാത്രി വാഹനവുമായെത്തി, തുണയായി; കേരള പൊലീസിന് നന്ദി പറഞ്ഞ് യുവതി
നേരമെത്ര വൈകിയാലും തന്റെ വയ്യായ്മകളെ മറന്ന് സ്റ്റോപ്പിൽ വന്ന് കൊണ്ട് പോകാൻ അച്ഛൻ തയ്യാറായിരുന്നു. പക്ഷേ ആ പാവം മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ എനിക്ക് തോന്നിയില്ല
തിരുവനന്തപുരം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പാതിരാത്രിയില്‍ ഒറ്റഫോണ്‍ വിളിയില്‍ സഹായവുമായി എത്തിയ കേരള പൊലീസിന് നന്ദി പറഞ്ഞ് യുവതി. നാട്ടുകൽ ജനമൈത്രി പൊലീസിന് നന്ദി പറഞ്ഞാണ് യുവതി ഫേസ്ബുക്കില്‍ കുറിച്ചത്. അഞ്ജു തച്ചനാട്ടുകര എന്ന യുവതിയുടേതാണ് കുറിപ്പ്. പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന് കേരള പൊലീസ് നന്ദി പറഞ്ഞിട്ടുമുണ്ട്. അനുഭവവേദ്യമായ സേവനത്തെക്കുറിച്ചുള്ള അഞ്ജുവിന്‍റെ വാക്കുകൾ ഒറ്റപ്പെട്ടതല്ല. ഓർമപ്പെടുത്തലാണ് എന്നാണ് കേരള പൊലീസ് കുറിക്കുന്നത്.
അഞ്ജു തച്ചനാട്ടുകരയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
വർക്ക് കഴിഞ്ഞ് രാമനാട്ടുകരയിൽ നിന്ന് വണ്ടി കയറിയത് രാത്രി 9.30 കഴിഞ്ഞാണ്. പതിവ് പോലെ ബസ്സ് സ്റ്റോപ്പിൽ വന്ന് കൂട്ടികൊണ്ടു പോകാൻ ഇപ്രാവശ്യം ഏട്ടനോ അച്ഛനോ കഴിയുമായിരുന്നില്ല. ഈ ഒരാഴ്ചക്കാലം ടൈറ്റ് ഷെഡ്യൂളിൽ ജീവിക്കുന്ന എനിക്ക് ആ രാത്രി തന്നെ യാത്ര തിരിക്കാതിരിക്കാനും കഴിയുമായിരുന്നില്ല. എന്നാലും നേരമെത്ര വൈകിയാലും തന്റെ വയ്യായ്മകളെ മറന്ന് സ്റ്റോപ്പിൽ വന്ന് കൊണ്ട് പോകാൻ അച്ഛൻ തയ്യാറായിരുന്നു. പക്ഷേ ആ പാവം മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ എനിക്ക് തോന്നിയില്ല, ഒറ്റക്കുള്ള രാത്രിസഞ്ചാരത്തിന് ധൈര്യമുണ്ടായിരുന്നെങ്കിൽ കൂടി.
നാട്ടുകൽ ജനമൈത്രി പോലീസിലേക്ക് ഒരു ഫോൺ കോളിൽ ഞാനെന്റെ ആവശ്യം ഉന്നയിച്ചതേയുള്ളു, അവിടെയെത്തുമ്പോഴേക്കും പോകാനുള്ള വണ്ടി റെഡിയെന്ന് നിമിഷ നേരം കൊണ്ട് മറുപടി കിട്ടി. സ്റ്റേഷനിലെത്തി യാതൊരു സമയനഷ്ടവും കൂടാതെ
വളരെ സുരക്ഷിതയായി അവരെന്നെ വീട്ടിലെത്തിച്ചു.
NB: നമ്മുടെ പോലീസ് സംവിധാനം എത്രമാത്രം സുരക്ഷയാണ് നമുക്ക് ഒരുക്കി തരുന്നത് എന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് എഴുതിയ പോസ്റ്റ്. ഇത് നൽകിയ സന്തോഷം ചെറുതല്ല .# Thanks ever so much for the help done by Janamaithri Police.