ഭാഗ്യലക്ഷ്മി അടക്കമുള്ളവരെ കൈയേറ്റം ചെയ്ത കേസ്; വിജയ് പി നായർക്ക് മുൻകൂർ ജാമ്യം
അശ്ലീല വിഡിയോ യുട്യൂബിലൂടെ പ്രചരിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം എടുത്ത കേസിൽ റിമാൻഡിലാണ് വിജയ് പി നായർ. മുൻകൂർ ജാമ്യം ലഭിച്ചെങ്കിലും ഇയാൾക്ക് ഈ ഘട്ടത്തിൽ പുറത്തിറങ്ങാനാവില്ല.
തിരുവനന്തപുരം: ഭാഗ്യലക്ഷ്മി അടക്കമുള്ളവരെ കൈയേറ്റം ചെയ്ത കേസിൽ യൂടൂബർ വിജയ് പി നായർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പൊലീസ് എതിർത്തെങ്കിലും ഉപാധികളോടെയാണ് ജാമ്യം. അശ്ലീല വീഡിയോ യുട്യൂബിലൂടെ പ്രചരിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം എടുത്ത കേസിൽ റിമാൻഡിലാണ് വിജയ് പി നായർ. മുൻകൂർ ജാമ്യം ലഭിച്ചെങ്കിലും ഇയാൾക്ക് ഈ ഘട്ടത്തിൽ പുറത്തിറങ്ങാനാവില്ല.
അതേസമയം ഭാഗ്യലക്ഷ്മി അടക്കമുള്ളവർക്ക് നേരെ വിജയ് പി നായർ നൽകിയ കേസിൽ കോടതി നാളെ വിധി പറയും. ഈ കേസിൽ വിശദമായ വാദം കേൾക്കൽ പൂർത്തിയായിരുന്നു. കേസിൽ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ ജാമ്യാപേക്ഷയെ സർക്കാർ ശക്തമായി എതിർത്തിരുന്നു. കൈയേറ്റം ചെയ്ത കേസിൽ പ്രതികൾക്ക് ജാമ്യം നൽകുന്നത് നിയമം കൈയിലെടുക്കുന്നതിന് അനുകൂലമായ തെറ്റായ സന്ദേശം നൽകുമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞത്. അതിക്രമിച്ച് കടക്കൽ, കൈയേറ്റം, ഭീഷണി, മോഷണം എന്നീ വകുപ്പുകൾ ചേർത്ത് ഭാഗ്യലക്ഷ്മി അടക്കമുള്ളവർക്കെതിരെ ചുമത്തിയ എഫ്ഐആറിൽ ഊന്നിയായിരുന്നു വാദം.