പീഡനക്കേസ് പ്രതിയെ രക്ഷിക്കാൻ നാണംകെട്ട ഇടപെടൽ നടത്തുന്ന പോലീസിനെ വയനാട്ടിൽ കണ്ടെങ്കിൽ കൊല്ലപ്പെട്ട ഡോക്ടറുടെ എക്സ്പീരിയൻസിനെക്കുറിച്ച് പറയുന്ന ആരോഗ്യ മന്ത്രിയെ കേരളം കണ്ടുവെന്നും ആക്ഷേപം
തിരുവനന്തപുരം:കേരളം ഗുണ്ടകളുടെ സ്വന്തം ഇടമായി മാറിയിരിക്കുകയാണ്. ഡോക്ടർമാർക്ക് പോലും സുരക്ഷയില്ലാത്ത അവസ്ഥയാണ് കേരളത്തിലെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണൻ പറഞ്ഞു. പീഡനക്കേസ് പ്രതിയെ രക്ഷിക്കാൻ നാണം കെട്ട ഇടപെടൽ നടത്തുന്ന പോലീസിനെ വയനാട്ടിൽ കണ്ടെങ്കിൽ കൊല്ലപ്പെട്ട ഡോക്ടറുടെ എക്സ്പീരിയൻസിനെക്കുറിച്ച് പറയുന്ന ആരോഗ്യ മന്ത്രിയെ കേരളം കണ്ടു. കേരളത്തിന് ഈ ആരോഗ്യമന്ത്രി നാണക്കേടാണ്. മന്ത്രി വീണാ ജോർജ് മുമ്പ് നടത്തിയ മാധ്യമ പ്രവർത്തനത്തിന്‍റെ പരിചയം പോലും അവർക്ക് ഉപകാരപ്പെടുന്നില്ല. എത്രയും പെട്ടെന്ന് വീണാ ജോർജിനെ മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കുകയാണ് വേണ്ടത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്‍റെ പേരിൽ ഇങ്ങനെ ചിലരെയൊക്കെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയ മുഖ്യമന്ത്രി മലയാളികളുടെ സഹന ശേഷിയെ വെല്ലുവിളിക്കുകയാണ്. വീണാ ജോർജിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കി ഇനിയെങ്കിലും ഡോക്ടർമാരുടെ ജീവന് സംരക്ഷണം നൽകാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പ്രഫുൽ കൃഷ്ണൻ പറഞ്ഞു.
കൊട്ടാരക്കര വനിതാ ഡോക്ടറുടെ കൊലപാതകം: ആഭ്യന്തരവകുപ്പിന്‍റെ പരാജയം- കെ സുരേന്ദ്രന്‍
വനിതാ ഡോക്ടർ മയക്കുമരുന്നിന് അടിമയായ ആളുടെ കുത്തേറ്റ് മരിച്ച സംഭവം പൊലീസിന്‍റെ പൂർണ പരാജയമാണ്. വിലങ്ങ് വെച്ച് കൊണ്ടുവന്ന പ്രതി അക്രമം നടത്തിയത് തടയാൻ പൊലീസിന് സാധിച്ചില്ല. ആഭ്യന്തരവകുപ്പിന്‍റെ ദയനീയ പരാജയമാണിത്. മയക്കുമരുന്നിന് അടിമയായ പ്രതിയെ ആശുപത്രിയിൽ കൊണ്ട് വന്നപ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ പൊലീസ് പാലിച്ചില്ല. ആശുപത്രിയിൽ സുരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി ഇരയെ അപമാനിക്കുകയാണ്. കൊല്ലപ്പെട്ട വന്ദന ഡോക്ടർക്കെതിരെ ആരോഗ്യമന്ത്രി നടത്തിയ പ്രസ്താവന നിന്ദ്യമാണ്. കൊല്ലപ്പെട്ട യുവ ഡോക്ടർ എക്സ്പീരിയൻസ് ഇല്ലാത്തയാളാണെന്ന് എന്ത് അടിസ്ഥാനത്തിലാണ് മന്ത്രി പറഞ്ഞത്? ഈ നീചമായ പ്രസ്താവന ആരോഗ്യമന്ത്രി പിൻവലിക്കണം. അങ്ങേയറ്റം ദൗർഭാഗ്യകരമായ പ്രസ്താവനയ്ക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
