ഇറച്ചിക്കോഴികളിലും ഇറച്ചിക്കായി വള‍ർത്തുന്ന മൃഗങ്ങളിലും വൻതോതിൽ ആന്‍റി ബയോട്ടിക് പ്രയോഗിക്കുന്നതായി റിപ്പോർട്ട്. എംജി സ‍ർവ്വകലാശാലയിലെ സ്‌കൂൾ ഓഫ് ബയോസയൻസസ് സംഘടിപ്പിച്ച സെമിനാറിലാണ് ഇക്കാര്യം വ്യക്തമാക്കുന്ന ക്ലാസുകൾ വിദഗ്ദ്ധ‍ർ എടുത്തത്. മാംസ വ്യാപാരരംഗത്ത് ഉപയോഗിക്കുന്ന ആന്‍റി ബയോട്ടിക്കുകൾ ഭക്ഷണത്തിലൂടെ മനുഷ്യശരീരത്തിലെത്തുന്നു. നന്നായി ചൂടാക്കിയാലും ഇവ നശിക്കില്ലെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടത്. ഇത്തരത്തിൽ ആന്‍റി ബയോട്ടിക്കുകൾ അമിതമായി ശരീരത്തിലെത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. രോഗപ്രതിരോധശേഷി നശിക്കപ്പെടുകയാണ് ഇതുമൂലം സംഭവിക്കുന്നത്. ഹാനികരമായ ആന്‍റി ബയോട്ടിക്കുകൾ ശരീരത്തിലെത്തുന്നതുവഴി ഹോർമോൺ സന്തുലനമില്ലായ്‌മയും സംഭവിക്കുന്നു. പല അസുഖങ്ങളും വളരെ വേഗം പിടിപെടാനും, ചികിൽസ ഫലപ്രദമാകാതിരിക്കാനും ഇത് കാരണമാകുന്നു. കൂടാതെ, ആന്‍റി ബയോട്ടിക്കുകൾ ഉപയോഗിച്ച് കോഴിയുടെ അവശിഷ്ടങ്ങൾ ഫലപ്രദമായി സംസ്‌ക്കരിക്കാത്തതും കൃഷിക്ക് ഉപയോഗിക്കുന്നതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇതുവഴി ആന്‍റി ബയോട്ടിക് ഘടകങ്ങൾ വെള്ളത്തിലും മണ്ണിലും ലയിക്കുകയും ഗുരുതരമായ പാരിസ്ഥിതികപ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. ആന്‍റി ബയോട്ടിക് പ്രതിരോധവും വിപത്തും എന്ന വിഷയത്തിലാണ് സെമിനാർ നടത്തിയത്. ആന്‍റി ബയോട്ടിക്കുകൾ ഡോക്‌ടറുടെ നിർദ്ദേശപ്രകാരം മാത്രം കഴിക്കുകയും, നല്ല ബാക്‌ടീരിയ അടങ്ങിയിട്ടുള്ള തൈര് പോലുള്ള ഭക്ഷണപദാർത്ഥങ്ങൾ ഉപയോഗിക്കുക, ഭക്ഷ്യ-മാംസ സംസ്ക്കരണ കേന്ദ്രങ്ങളിൽ ആന്‍റി ബയോട്ടിക് ഉപയോഗം തടയുക തുടങ്ങിയ നിർദ്ദേശങ്ങളും സെമിനാർ മുന്നോട്ടുവെച്ചു.