ഓല്‍മ്മയില്ലേ, എമാന്‍ അഹമ്മദിനെ? ലോകത്തെ ഏറ്റവും ഭാരമുള്ള വനിത. ഈജിപ്‌തില്‍നിന്ന് ഭാരം കുറയ്‌ക്കാനുള്ള ചികില്‍സയ്‌ക്കായി മുംബൈയിലെത്തിയ എമാന്‍ അഹമ്മദ്. ഏതായാലും ഇന്ത്യയിലെ ചികില്‍സ എമാന് ഏറെ ഗുണകരമാകുന്നതായാണ് റിപ്പോര്‍ട്ട്. മൂന്നാഴ്‌ച കൊണ്ട് എമാന്‍ അഹമ്മദിന്റെ 108 കിലോ ഭാരം കുറയ്‌ക്കാന്‍ ഡോക്‌ടര്‍മാര്‍ക്ക് സാധിച്ചു. ഇന്ത്യയിലെത്തുമ്പോള്‍ എമാന്റെ ഭാരം 490 കിലോയില്‍ ഏറെയായിരുന്നുവെങ്കില്‍ ഇപ്പോഴത് 379 കിലോ ആയി ചുരുങ്ങിയിട്ടുണ്ട്. 25 വര്‍ഷമായി ഒറ്റ കിടപ്പ് കിടന്നിരുന്ന എമാന് ഇപ്പോള്‍ സ്വന്തമായി ഇരിക്കാനും എഴുന്നേല്‍ക്കാനും സാധിക്കുന്നുണ്ട്. 

തുടക്കത്തില്‍ മരുന്ന് ഉപയോഗിച്ചുള്ള ചികില്‍സയാണ് ഡോക്‌ടര്‍മാര്‍ എമാന്‍ അഹമ്മദിന് നിര്‍ദ്ദേശിച്ചത്. ദിവസം രണ്ടു കിലോവെച്ച് 25 ദിവസം കൊണ്ട് 50 കിലോ കുറയ്‌ക്കാനാണ് എമാനെ ചികില്‍സിക്കുന്ന മുംബൈയിലെ സെയ്‌ഫി ആശുപത്രിയിലെ ഡോക്‌ടറായ മുഫസല്‍ ലകഡാവാല ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഡോക്‌ടര്‍മാര്‍ ഉദ്ദേശിച്ചതിനേക്കാള്‍ ഇരട്ടിയിലേറെ ഭാരം കുറയ്‌ക്കാന്‍ എമാന്‍ അഹമ്മദിന് സാധിച്ചു. മരുന്നു ഉപയോഗിച്ചുള്ള ചികില്‍സയ്ക്കൊപ്പം ഫിസിയോതെറാപ്പി ചികില്‍സയ്ക്കും എമാന്‍ വിധേയായയി. ഇത് ശരീരത്തില്‍ അധികമായി ഉണ്ടായിരുന്ന ജലാംശം കുറയ്‌ക്കാന്‍ സഹായകമായി. എമാന്റെ ഭാരം 400 കിലോയില്‍ താഴ്‌ന്നതോടെ ഭാരം കുറയ്‌ക്കുന്നതിനുള്ള ബാരിയാട്രിക് ശസ്‌ത്രക്രിയ ഉടന്‍ ചെയ്യാമെന്നാണ് ഡോക്‌ടര്‍മാര്‍ പറയുന്നത്. ശസ്‌ത്രക്രിയയിലൂടെ എമാന്റെ ഭാരം നല്ല രീതിയില്‍ കുറയ്‌ക്കാനാകുമെന്നാണ് ഡോക്‌ടര്‍മാര്‍ ഉറപ്പുപറയുന്നത്. ഭാരിച്ച ചിലവേറിയ ചികില്‍സയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഈജിപ്‌തിലെയും ലോകത്താകമാനവുമുള്ള സന്നദ്ധസംഘടനകളും ചേര്‍ന്ന് ശേഖരിച്ച 60 ലക്ഷം രൂപ ഉപയോഗിച്ചാണ് എമാന്‍ അഹമ്മദിന്റെ ചികില്‍സ നടത്തുന്നത്.