ദില്ലി: ഹിന്ദു യുവതിയായ ലണ്ടിനിലെ ലെസ്റ്ററുകാരി അമേരിക്കയില്‍ താമസിക്കുന്ന ജൂത പെണ്‍കുട്ടിയെ ഹിന്ദു ആചാരപ്രകാരം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ താലികെട്ടുകയായിരുന്നു. ഇരുവരും ഇനി അമേരിക്കയ്ക്ക് പറക്കും. ഇരുപത് വര്‍ഷം പ്രണയിച്ച ശേഷം ഇന്ത്യാക്കാരി ഇസ്രായേലുകാരിയെ വിവാഹം കഴിച്ചത്.

വിഭിന്നമായ മത-സാംസ്‌ക്കാരിക-രാജ്യ വൈവിദ്ധ്യങ്ങള്‍ക്കിടയില്‍ ഇസ്രായേല്‍ വംശജ മിറിയം ജെഫേഴ്‌സണെ ഇന്ത്യാക്കാരി കലാവതി മിസ്ത്രിയാണ് വിവാഹം ചെയ്തത്. കഴിഞ്ഞ ദിവസം ലെസ്റ്ററിലെ ഒരു പ്രമുഖ ഹോട്ടലില്‍ ഇരുവരും ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്തു. ചുവപ്പും വെള്ളയും സാരി അണിഞ്ഞും ആടയാഭരണങ്ങളും പൂക്കളും ചൂടിയെത്തിയ ഇരുവരും ചടങ്ങിനൊടുവില്‍ പരസ്പരം വരണമാല്യം അണിയിക്കുകയും പൊന്നില്‍ തീര്‍ത്ത താലി കെട്ടുകയും ചെയ്തു. 

കടുത്ത മതവിശ്വാസികളായ മാതാപിതാക്കള്‍ക്കൊപ്പം വര്‍ഷങ്ങളോളം തന്‍റെ ലൈംഗികത സംബന്ധിച്ച രഹസ്യം മൂടി വെച്ചായിരുന്നു 48 കാരിയായ കലാവതി വളര്‍ന്നത്. 26 വയസ്സുള്ളപ്പോഴായിരുന്നു ഇവര്‍ ആദ്യമായി മിറിയത്തെ കണ്ടു മുട്ടിയത്. ഒരു പരിശീലന പരിപാടിയുമായി ബന്ധപ്പെട്ട ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴായിരുന്നു ഇത്. ആദ്യനോട്ടത്തില്‍ തന്നെ പ്രണയത്തിലായി. ആദ്യം എല്ലാം മറച്ചു വെച്ച ശേഷം പിന്നീട് രണ്ടു കുടുംബത്തിന്റെയും അനുഗ്രഹാശിസുകളോടെ ഇരുവരും ഒരു ഹിന്ദു പുരോഹിതനെ കണ്ടെത്തി വിവാഹചടങ്ങ് നടത്തുകയായിരുന്നു. 

ഒരേ സ്ഥാപനത്തിനായി ജോലി ചെയ്യുന്ന ഇരുവരും വിവാഹശേഷം മിറിയത്തിന്‍റെ ഇടമായ ടെക്‌സാസില്‍ ജീവിക്കാനാണ് ഉദ്ദേശിക്കുന്നത്. വലിയ പാരമ്പര്യവും സംസ്‌ക്കാരവും പിന്തുടരുന്ന കുടുംബത്തിലാണ് പിറന്നതെന്നതിനാല്‍ വിവാഹവും കുടുംബവുമൊക്കെ തന്‍റെ കുടുംബത്തില്‍ പ്രധാന കാര്യം തന്നെയാണെന്നും ഒരു കൂട്ടാളിക്കൊപ്പമല്ലാതെ തനിക്ക് ജീവിക്കാന്‍ കഴിയുമായിരുന്നില്ലെന്നും കലാവതി പറഞ്ഞു.