ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. എം ബഷീര്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred

ഒറ്റയ്ക്കിരിക്കുമ്പോള്‍ 
വീടിനെ ഒരു തീവണ്ടിയാക്കുക 

അടുക്കളയാണ് എന്‍ജിന്‍ എന്ന് സങ്കല്‍പ്പിക്കുക 
കരിയും പുകയും തുപ്പുന്ന 
പഴയ പാഠപുസ്തകത്തിലെ 
കൂ കൂ തീവണ്ടിയുടെ 
രേഖാചിത്രം ഓര്‍ക്കുക 

അടച്ചിട്ട മുറി ഒരു ബോഗിയാണെന്നും 
ഇരമ്പുന്ന ഫാനിനു ചുവട്ടില്‍ 
പുതച്ചുറങ്ങുന്ന കുഞ്ഞുങ്ങള്‍ 
അകന്നകന്നിരിക്കുന്ന 
അപരിചിതരായ യാത്രികരാണെന്നും 
കരുതുക 

ജനലിലൂടെ കാണുന്ന 
മുറ്റത്തെ ചട്ടിയില്‍ തളച്ചിട്ട പൂച്ചെടികള്‍ 
പിന്നോട്ട് പാറുന്ന 
ചിറകുള്ള നെല്‍വയലുകളാണെന്നും 

ചുമരില്‍ വന്നിരിക്കുന്ന 
ചാരനിറമുള്ള പാറ്റകള്‍ 
പുഴയ്ക്കുമുകളിലൂടെ 
ഒരേ ഇലാസ്തികതയില്‍ പാറുന്ന 
പക്ഷിക്കൂട്ടങ്ങളാണെന്നും നിശ്ചയിക്കുക 

പാവക്കുഞ്ഞുങ്ങള്‍ നിരന്നിരിക്കുന്ന 
ഷോകെയ്‌സുകള്‍ 
നിശ്ചലമായ തീവണ്ടിയാപ്പീസുകളാണെന്നും 
തലയിണയിലെ എണ്ണമെഴുക്കിന്റെ പാടുകള്‍ 
നിദ്രയുടെ ഇരുമ്പുപാലങ്ങളാണെന്നും 
പുതപ്പിലെ ശലഭങ്ങളുടെ ചിത്രം 
സ്വപ്നത്തിന്റെ തുരങ്കങ്ങളാണെന്നും 
ചുമ്മാ സങ്കല്‍പ്പിക്കുക 

കണ്ണാടിയില്‍ നോക്കുമ്പോള്‍ 
മുഖം കറുപ്പിച്ചു നില്‍ക്കുന്ന ആള്‍ 
കൈവീശിക്കാട്ടുന്ന കാല്‍നടക്കാരനാണെന്നും 

ടെറസിലേക്കുള്ള കോണിപ്പടികള്‍ 
ഓടിമറയുന്ന കുന്നുകളാണെന്നും 

അലക്കാന്‍ കൂട്ടിയിട്ട തുണികള്‍ 
അഴുക്കുപിടിച്ച ആകാശമാണെന്നും 

ചായഗ്‌ളാസ് വെച്ച പാടില്‍ 
വട്ടത്തില്‍ കൂടിയ ഉറുമ്പുകള്‍ 
നഗരാതിര്‍ത്തിയിലെ 
ആള്‍ക്കൂട്ടമാണെന്നും ഉറപ്പിക്കുക 

പച്ചക്കറി അരിയുമ്പോള്‍ 
കത്തി തട്ടി 
മുറിഞ്ഞ വിരല്‍ത്തുമ്പ് 
പൂത്ത ഗുല്‍മോഹറാണെന്നും 

ജനലില്‍ വീണ് ചിതറുന്ന 
മഴയുടെ ജലക്കൈകള്‍ 
പാറക്കെട്ടില്‍ തലതല്ലുന്ന 
കടല്‍ത്തിരയാണെന്നും കരുതുക 

ടീവിയിലെ യുഗ്മഗാനങ്ങള്‍ 
വസൂരിക്കലയുള്ള അന്ധഗായകന്റെ 
വയറ്റത്തടിച്ചുള്ള പാട്ടാണെന്നും 

എഴുതി പൂര്‍ത്തിയാക്കാത്ത 
കവിതയുടെ കടലാസിലെ അക്ഷരങ്ങള്‍ 
റെയില്‍പ്പാളത്തില്‍ ഉടഞ്ഞുചിതറിയ 
ആരുടെയോ 
ആത്മഹത്യാ കുറിപ്പാണെന്നും ഊഹിക്കുക 

ഇത്രയും കരുതിക്കഴിഞ്ഞാല്‍ പിന്നെ 
ഈ വണ്ടി എവിടെ നിര്‍ത്തുമെന്ന 
ചോദ്യത്തിന്റെ ചൂണ്ടക്കൊളുത്തില്‍ 
നിങ്ങള്‍ കൊത്താതിരിക്കില്ല 

ഓടുന്ന വണ്ടിയില്‍ നിന്ന് 
പുറത്തേക്ക് ചാടുന്നവരുടെ 
ഉടലില്‍ 
ചിറകുകള്‍ മുളയ്ക്കാതിരിക്കില്ലെന്ന 
വിശ്വാസത്തില്‍ 
ഇനി 

വാതില്‍ക്കലേക്ക് നടക്കുക.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...